സ്വന്തമായി പൂക്കളമൊരുക്കാൻ ചെണ്ടുമല്ലി കൃഷിയുമായി വനിതകൾ
text_fieldsഎടരിക്കോട്ടാരംഭിച്ച ചെണ്ടുമല്ലി കൃഷിയിടത്തിൽ ജനപ്രതിനിധികളും അയൽക്കൂട്ട അംഗങ്ങളും
കോട്ടക്കൽ: എടരിക്കോട്ടുകാരുടെ ഓണപ്പൂക്കളങ്ങൾ ഇത്തവണ കൂടുതൽ വർണാഭമാകും. അതും സ്വന്തം നാട്ടിൽ നട്ടുവളർത്തിയ ചെണ്ടുമല്ലി പൂക്കളുടെ മനോഹാരിതയിൽ. ഒരേക്കറോളം വരുന്ന ഭൂമിയിൽ കാഴ്ചയുടെ വസന്തം തീർക്കാൻ പതിനഞ്ചാം വാർഡിലെ ആവണി അയൽക്കൂട്ട അംഗങ്ങളാണ് രംഗത്തുള്ളത്.
സ്വന്തമായി കൃഷി ചെയ്ത പൂക്കൾ ഇത്തവണത്തെ ഓണപൂക്കളങ്ങളിൽ ഉപയോഗിക്കാമെന്നും മിതമായ നിരക്കിൽ എല്ലാവർക്കും നൽകാമെന്നുമുള്ള ആശയമാണ് പദ്ധതിക്ക് പിന്നിലെന്ന് സൗമിനി വെട്ടൻ, ശോഭ വെട്ടൻ, ലീലാ പുത്തൻപുരയ്ക്കൽ, ജിൻസി നെല്ലിക്കാട്ട്, ഷീബ നെല്ലിക്കാട്ട് എന്നിവർ പറഞ്ഞു. കൃഷിക്ക് പൂർണ പിന്തുണയുമായി ഗ്രാമപഞ്ചായത്ത് അംഗങ്ങളും സി.ഡി.എസ് പ്രവർത്തകരും എത്തിയതോടെ കൃഷിക്ക് തുടക്കമായി.
വളവും മറ്റാനുകൂല്യങ്ങളും കൃഷിവകുപ്പ് നൽകി. തവനൂർ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് വ്യത്യസ്തങ്ങളായ അയ്യായിരം മല്ലിക തൈകൾ എത്തിച്ചത്. പതിനാറാം വാർഡിൽ അധ്യാപകൻ കരീമിന്‍റെ വീട്ടുവളപ്പിലാണ് കൃഷി. പ്രസിഡന്‍റ് മണമ്മൽ ജലീൽ, ജനപ്രതിനിധികളായ ഫസലുദ്ദീൻ, ഷിനി ടീച്ചർ, കൃഷി ഓഫിസർ പ്രീതി, വിജയശ്രീ, രാധ, സുജിഷ എന്നിവരുടെ മേൽനോട്ടത്തിലാണ് പരിപാലനം.