നായാട്ടിനിടെ യുവാവിന്‍റെ കൊലപാതകം; തോക്ക് നിർമിച്ചയാളടക്കം മൂന്നുപേർ കൂടി അറസ്റ്റിൽ
text_fieldsകോട്ടക്കൽ: നായാട്ടിനിടെ യുവാവിനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ മൂന്നു പേർ കൂടി അറസ്റ്റിലായി. പെരിന്തൽമണ്ണ അമ്മിനിക്കാട് കാട്ടിൽ അബ്ദുറസാഖ് (53), ആലിപ്പറമ്പ് പാറക്കൽ സുബ്രഹ്മണ്യൻ (55) , പെരിന്തൽമണ്ണ കുറ്റിക്കാട്ടിൽ ഹസ്സനു (60) എന്നിവരാണ് കോട്ടക്കലിൽ അറസ്റ്റിലായത്. സുബ്രഹ്മണ്യനാണ് തോക്കുണ്ടാക്കി നൽകിയതെന്നും അബ്ദുൾ റസാഖാണ് ഇതിന് ഇടനിലക്കാരനായതെന്നും ഇൻസ്പെക്ടർ എം.കെ. ഷാജി അറിയിച്ചു.
ഹസനുവിൽ നിന്നാണ് പ്രതികൾ തിരകൾ വാങ്ങിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ചേങ്ങോട്ടൂർ ആക്കപ്പറമ്പ് സ്വദേശി കണക്കയിൽ അലവിയുടെ മകൻ ഷാനു എന്ന ഇൻഷാദ് (27) ആണ് വെടിയേറ്റ് മരിച്ചത്.
ലൈസൻസില്ലാത്ത തോക്കുകൊണ്ട് വെടിവെച്ച പെരിന്തല്‍മണ്ണ കുന്നപ്പള്ളി സ്വദേശി കൊല്ലത്ത്പറമ്പില്‍ അലി അഷ്കര്‍ (36), ചെറുകുളമ്പ് നെരിങ്ങപറമ്പില്‍ സുനീഷന്‍ (45) എന്നിവരാണ് ആദ്യം അറസ്റ്റിലായത്. പെരിന്തല്‍മണ്ണ അമ്മിനിക്കാട് താഴേക്കോട് കല്ലുപറമ്പില്‍ വീട്ടില്‍ മുഹമ്മദ് ഹാരിസ് (22), പുഴക്കാട്ടിരി കരുണിയങ്ങല്‍ ഇബ്രാഹിം (32), പുഴക്കാട്ടിരി പള്ളിയാലില്‍ വാസുദേവന്‍ (60) എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. അറസ്റ്റിലായവരെല്ലാം റിമാന്‍ഡിലാണ്. അതേസമയം ഷാനുവിനെ കൊലപ്പെടുത്തിയതിനെന്തിനെന്നതിൽ ദുരൂഹത തുടരുകയാണ്.