വയോധികന് സംരക്ഷണമൊരുക്കി നഗരസഭയും പൊലീസും
text_fieldsകോട്ടക്കൽ: 15 ദിവസമായി റോഡരികിൽ അവശനായി കിടന്നിരുന്ന വയോധികന് സംരക്ഷണമൊരുക്കി കോട്ടക്കൽ നഗരസഭ അധികൃതരും പൊലീസും. മൊസനഗുഡി തലക്കുണ്ട മുഹമ്മദ് ഷരീഫിനാണ് (80) ഇവർ കൈത്താങ്ങായത്. ദിവസങ്ങൾക്ക് മുമ്പ് കണ്ണുകൾക്ക് സുമനസുകളിൽ നിന്നും ചികിത്സ സഹായം തേടിയെത്തിയതാണ് ഷരീഫ്.
പ്രതീക്ഷകൾ തെറ്റിച്ച് ലോക് ഡൗൺ വന്നതോടെ തിരിച്ചടിയായി. ഇതോടെ ചെങ്കുവെട്ടി മിനി റോഡിന് സമീപമായിരുന്നു കഴിഞ്ഞത്. ചൊവ്വാഴ്ച ഉച്ചയോടെ അവശനിലയിൽ കണ്ടെത്തിയതോടെയാണ് സംഭവം അധികൃതരും അറിയുന്നത്. തുടർന്ന് ചെയർപേഴ്സൺ ബുഷറ ഷബീർ, ഉപാധ്യക്ഷൻ പി.പി. ഉമ്മർ, എസ്.ഐ അജിത് എന്നിവർ സ്ഥലത്തെത്തി.
ഇയാളിൽ നിന്നു വ്യക്തമായ വിവരങ്ങളും മേൽവിലാസവും ലഭിച്ചതും സഹായകമായി. കുളിപ്പിച്ച് പുതിയ വസ്ത്രവും ഭക്ഷണവും നൽകിയ ശേഷം കോവിഡ് പരിശോധനയും പൂർത്തിയാക്കി. നെഗറ്റിവ് റിസൽറ്റ് ലഭിച്ചതോടെ ആർ.ആർ.ടി വളൻറിയർക്കൊപ്പം നഗരസഭയുടെ ആംബുലൻസിൽ നാട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. യാത്രാ സൗകര്യം പൊലീസാണ് ഒരുക്കിയത്.