മഴ: കൊണ്ടോട്ടി താലൂക്കിൽ വ്യാപക നാശം
text_fieldsകൊണ്ടോട്ടി: കനത്ത മഴയില്‍ കൊണ്ടോട്ടി താലൂക്കിൽ വ്യാപക നാശം. കോഴിക്കോട് വിമാനത്താവള ചുറ്റുമതിൽ തകർന്നു. കുത്തൊഴുക്കിൽ 30 മീറ്റർ നീളത്തിൽ കൂട്ടാലുങ്ങൽ ഭാഗത്ത് സി.ഐ.എസ്.എഫ് ബാരക്കിന് സമീപമാണ് മതിൽ തകർന്നത്. പുളിക്കല്‍ വില്ലേജിലെ കൊട്ടപ്പുറം കാഞ്ഞിരപ്പറ്റ ക്വാര്‍ട്ടേഴ്സിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. ചേലേമ്പ്ര വില്ലേജില്‍ നീലിതൊടി പട്ടികജാതി കോളനിയില്‍ കിണര്‍ മണ്ണിടിച്ചില്‍ ഭീഷണിയിലായി. പുളിക്കല്‍-പള്ളിക്കല്‍ ബസാര്‍ റോഡിലെ അബ്ദുൽ നാസറിെൻറ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്സിന് മുകളിലേക്ക് കല്ല് ഇടിഞ്ഞ് വീണു.
നെടിയിരുപ്പ് വില്ലേജില്‍ കുന്നുമ്മല്‍ തോയാട്ട് അബ്ദുൽ മജീദിെൻറ ഇരുനില വീടിന് മുകളിലേക്ക് പുളിമരം കടപുഴകി. ചെറുകാവ് പഞ്ചായത്തില്‍ പെരിയമ്പലത്ത് നിരവധി വീടുകള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. ഇവിടെയുളള വീട്ടുകാരോട് മാറിത്താമസിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മഴ ശക്തമായതിനാല്‍ വാഴക്കാട് വില്ലേജ് പരിധിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചെറുവട്ടൂര്‍-പള്ളിച്ചങ്ങരത്ത് റോഡ്, ചെറുവട്ടൂര്‍-കൊളത്തുപുറത്ത് റോഡ് എന്നിവ വെള്ളത്തിനടയിലായി.
കനത്ത മഴയില്‍ നീറാട് മണ്ണിടിച്ചില്‍ മൂലം മൂന്ന് കുടുംബങ്ങള്‍ ഭീഷണിയിലായി. പരേതനായ ബാവയുടെ ഭാര്യ സുഹ്റയും മൂന്ന് കുട്ടികളും താമസിക്കുന്ന വീടിന് മുകളിലേക്കാണ് മതില് നിലംപൊത്തിയത്. വിധവയായ കുനിക്കാടന്‍ നഫീസ, ആങ്ങാന് അഷ്റഫ് എന്നിവരുടെ വീടിനോട് ചേര്‍ന്ന മുറ്റവും ചുറ്റുമതിലുമാണ് തകര്‍ന്നത്. പെരിയമ്പലം ബി.എസ്.എന്‍.എല്‍ എക്സ്ചേഞ്ചിെൻറ സംരക്ഷണഭിത്തി നിലംപൊത്തി.നാശനഷ്ടങ്ങള്‍ കുറക്കാൻ കൊണ്ടോട്ടി തഹസിൽദാർ പി. ചന്ദ്രെൻറ നേതൃത്വത്തിൽ റവന്യൂ വകുപ്പ് മുന്നൊരുക്കം നടത്തിയിട്ടുണ്ട്. ഡെപ്യൂട്ടി തഹസില്‍ദാര്‍ രാജേഷ് കുമാര്‍, മുസ്തഫ കൂത്രാടന്‍, താലൂക്ക് സർവേയര്‍ ഉണ്ണികൃഷ്ണന്, അബ്ദുൽ സലാം, ബിജു എന്നിവരും താലൂക്ക് ദുരന്ത നിവാരണ വളൻറിയര്‍മാരും വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. അപകട മേഖലയില്‍നിന്ന് മാറിത്താമസിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്കി. കൊണ്ടോട്ടി താലൂക്ക് പരിധിയില്‍ മുഴുവന്‍ വില്ലേജ് ഓഫിസുകളും അവധി ദിനമായ ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിച്ചു.
തേഞ്ഞിപ്പലം: പെരുവള്ളൂർ ചുള്ളിയാലപ്പുറായയിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീടിന് ഭീഷണി. മൂഴിക്കൽ രായിൻകുട്ടി എന്നയാളുടെ വീടാണ് മണ്ണിടിച്ചിൽ മൂലം അപകടാവസ്ഥയിലായത്. 10 മീറ്ററോളം താഴ്ചയുള്ള റോഡിലേക്കാണ് മണ്ണിടിഞ്ഞ്. ബാക്കിയുള്ള ഭാഗങ്ങൾ കൂടി വിണ്ടുകീറി ഏതുസമയത്തും വീഴാവുന്ന അവസ്ഥയിലാണ്. കഴിഞ്ഞവർഷങ്ങളിലും ഇതുപോലെ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. നാലോ അഞ്ചോ തവണ സ്വന്തം ചെലവിൽ ഭിത്തികെട്ടി സുരക്ഷിതമാക്കിയതായിരുന്നു. സാമ്പത്തികമായി പ്രയാസം നേരിടുന്ന ഇദ്ദേഹത്തിന് ഇനി ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. പ്രശ്ന പരിഹാരത്തിന് അധികൃതരുടെ സഹായം ഉണ്ടാവണമെന്നാണ് ഇയാൾ ആവശ്യപ്പെടുന്നത്.
വാഴക്കാട്: കനത്ത മഴയിൽ ചാലിയാറിൽ ജലനിരപ്പ് ഉയർന്നതോടെ വാഴക്കാട്ടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കാരയിൽ റോഡ്, ഹൈസ്കൂൾ ഗ്രൗണ്ട് എടശ്ശേരികുന്ന് റോഡ്, ചെറുവട്ടൂർറോഡ് എന്നിയെല്ലാം വെള്ളത്തിനടിയിലാണ്. ദിവസങ്ങൾക്ക് മുമ്പ് കൃഷിചെയ്ത വാഴക്കാട്, വട്ടപ്പാറ, പണിക്കരaപുറായ എന്നിവിടങ്ങളിലെ വാഴക്കന്നുകൾ എല്ലാം വെള്ളത്തിൽ മുങ്ങി.
പരപ്പനങ്ങാടി: പരപ്പനങ്ങാടി ഊർപ്പായി ചിറ ഇത്തവണയും കരകവിഞ്ഞ് സമീപത്തെ വീട്ടിലേക്ക് മലിനജലം കയറി. പരപ്പനങ്ങാടി നഗരസഭയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്ന വിധം ചിറ ഏറ്റെടുത്ത് കുടിവെള്ള നിധിയായി സംരക്ഷിക്കമെന്ന ആവശ്യം ശക്തമാണ്. കൗൺസിലർ ഹനീഫ കൊടപാളി ഈ വിഷയം നഗരസഭയിൽ ഉന്നയിച്ചിരുന്നു. എന്നാൽ, ചിറ വൃത്തിയാക്കാൻ ബജറ്റിൽ ഫണ്ട് നീക്കിവെക്കുകയല്ലാതെ ഇതുവരെ പ്രവൃത്തി നടന്നിട്ടില്ല.
അതേസസമയം, സാങ്കേതിക തടസ്സങ്ങൾ നീങ്ങിയാൽ ചിറ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് അധികാരികളുടെ പ്രതികരണം. ചിറയുടെ പരിസരത്തെ ഹംസക്കുട്ടി നഹയുടെ വീടിെൻറ അടുക്കളയിലും ചുറ്റുഭാഗത്തുമാണ് മലിനജലം കെട്ടിനിൽക്കുന്നത്. കൗൺസിലർ ഹനീഫ കൊടപ്പാളിയുടെയും സമീപവാസിയായ പൊതുപ്രവർത്തകൻ ഗിരീഷ് തോട്ടത്തിലിെൻറയും നേതൃത്വത്തിൽ നഗരസഭ ജീവനക്കാരുടെ സഹായത്തോടെ കര കവിഞ്ഞൊഴുകിയ ചിറയിലെ ഒഴുക്ക് സമീപത്തെ റോഡുകളിലെക്കും െഡ്രെനേജുകളിലേക്കും തിരിച്ചുവിട്ട് താൽക്കാലിക പരിഹാരം കണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.