അടച്ച കുഴികള്‍ വീണ്ടും പഴയപടി; കൊണ്ടോട്ടി ബൈപാസില്‍ യാത്ര ദുരിതം തീരുന്നില്ല
text_fieldsകൊണ്ടോട്ടി നഗരമധ്യത്തില്‍ ബൈപാസ് ജങ്ഷനില്‍ രൂപപ്പെട്ട കുഴികള്‍
കൊണ്ടോട്ടി: താൽക്കാലികമായി അടച്ച കുഴികള്‍ വീണ്ടും പഴയപടിയായതോടെ കൊണ്ടോട്ടി ബൈപാസില്‍ വാഹന യാത്ര ദുഷ്കരമായി. മാസങ്ങള്‍ക്കുമുമ്പ് അടച്ച കുഴികള്‍ ശക്തമായ മഴയില്‍ പഴയപടിയാവുകയായിരുന്നു. കുറുപ്പത്ത് മുതല്‍ പതിനേഴാം മൈല്‍ വരെ പ്രശ്നം നിലവിലുണ്ട്.
നഗരമധ്യത്തില്‍ മേലങ്ങാടി റോഡും തങ്ങള്‍സ് റോഡും ദേശീയപാതയുമായി സംഗമിക്കുന്ന ഭാഗത്താണ് റോഡ് തീര്‍ത്തും തര്ന്നടിഞ്ഞിരിക്കുന്നത്. കുഴികളില്‍ വെള്ളം നിറഞ്ഞുനില്ക്കുന്നതിനാല് ഇവയുടെ ആഴമറിയാതെ എത്തുന്ന ഇരുചക്ര വാഹന യാത്രികര്‍ നിരന്തരം അപകടത്തിൽപെടുന്ന അവസ്ഥയും നിലവിലുണ്ട്. കുഴികളില്‍ ചാടിയുള്ള യാത്ര വാഹനങ്ങള്‍ക്കുണ്ടാക്കുന്ന കേടുപാടുകളും ചെറുതല്ല.
സമീപത്തെ വ്യാപാരികളും ഓട്ടോ, ടാക്സി തൊഴിലാളികളും സഹയാത്രികരുമാണ് അപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രികളില്‍ എത്തിക്കുന്നത്. റോഡ് നവീകരണം കാര്യക്ഷമമായി നടക്കാത്തതാണ് നഗരം നേരിടുന്ന പ്രധാന പ്രശ്നം. റോഡിന്റെ തകര്‍ച്ച പരിഹരിക്കാന്‍ കാര്യക്ഷമമായ ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാണെങ്കിലും നടപടികള്‍ ഉണ്ടായിട്ടില്ല. ദേശീയപാത വിഭാഗവും പൊതുമരാമത്ത് വകുപ്പും തമ്മിലെ ആശയക്കുഴപ്പങ്ങളാണ് റോഡ് നവീകരണത്തെ പിറകോട്ടടുപ്പിക്കുന്നത്.