കൊണ്ടോട്ടി മസ്ജിദുല്‍ ഇഹ്സാന്‍ ഇന്ന് വിശ്വാസികള്‍ക്കായി സമര്‍പ്പിക്കും
text_fieldsകൊണ്ടോട്ടി: ജനസൗഹൃദ സൗകര്യങ്ങളോടെ കൊണ്ടോട്ടിയില്‍ നവീകരിച്ച മസ്ജിദുല്‍ ഇഹ്സാന്‍ ഞായറാഴ്ച വിശ്വാസികള്‍ക്ക് സമര്‍പ്പിക്കും. 1978ല്‍ സ്ഥാപിതമായ മസ്ജിദ് ആയിരത്തഞ്ഞൂറോളം പേര്‍ക്ക് പ്രാർഥനയില്‍ പങ്കെടുക്കാവുന്ന വിധത്തില്‍ ആധുനിക രീതിയിലാണ് നവീകരിച്ചിരിക്കുന്നത്.
കുട്ടികള്‍ക്കുള്ള കളിസ്ഥലം, വീല്‍ ചെയര്‍ സൗഹൃദ കവാടം തുടങ്ങിയവക്കൊപ്പം പരിപാലന കമ്മിറ്റി അംഗങ്ങളായ വനിത പ്രതിനിധികളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പള്ളിയില്‍ സ്ത്രീകള്‍ക്ക് ആധുനിക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജുമുഅ പ്രഭാഷങ്ങള്‍ ഡിജിറ്റല്‍ സംപ്രേഷണവുമുണ്ട്. സിറ്റി സകാത്ത് കമ്മിറ്റി, ഹെല്‍ത്ത് ആന്റ് വെല്‍നസ് ഫോറം, ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ ഫോറം, ഫാമിലി കൗണ്‍സലിങ്, ലേണിങ് സെന്റര്‍ തുടങ്ങിയ സാമൂഹിക സംവിധാങ്ങളും ആരാധനാലയത്തിന്റെ ഭാഗമാണ്.
ഞായറാഴ്ച വൈകുന്നേരം 3.30ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറല്‍ ടി. ആരിഫലി ഉദ്ഘാടനം നിര്‍വഹിക്കും.
എ.ഐ.സി ട്രസ്റ്റ് ചെയര്‍മാന്‍ ശിഹാബ് പൂക്കോട്ടൂര്‍ അധ്യക്ഷത വഹിക്കും. കൊണ്ടോട്ടി നഗരസഭാധ്യക്ഷന്‍ യു.കെ മമ്മദിശ മുഖ്യാഥിതിയാകും. കൊണ്ടോട്ടി തങ്ങള്‍ സ്ഥാനീയന്‍ കെ.ടി. റഹ്‌മാന്‍ തങ്ങള്‍, മസ്ജിദുല്‍ ഇഹ്സാന്‍ ഖത്തീബ് ഷബീര്‍ കൊടുവള്ളി, സി.പി. ഉണ്ണിയാലി (ഖാസിയാരകം ജുമാമസ്ജിദ്), കെ.എം. മഹ്‌മൂദ് (മസ്ജിദ് ഖുബാ), ഡോ. പി.ഇ. മോനുദ്ദീന്‍ (പഴയങ്ങാടി ജുമാമസ്ജിദ്), കെ.കെ. ഷബീറലി (സലഫി മസ്ജിദ്), കെ. ഫസല്‍ (ചുങ്കം ജുമാമസ്ജിദ്), അഷ്‌റഫ് മുസ്ലിയാരകത്ത് (മസ്ജിദുല്‍ ആരിഫ്), സി.പി. മുഹമ്മദ് (സിറ്റി സകാത്ത് കമ്മിറ്റി), എന്‍.കെ. അബ്ദുസലാം (മസ്ജിദ് കൗണ്‍സില്‍), പറമ്പാടന്‍ കുഞ്ഞഹമ്മദ്, ഡോ. കെ.കെ. മുഹമ്മദ്, എ.പി. സയ്യിദലി എന്നിവര്‍ സംസാരിക്കും. വീല്‍ ചെയര്‍ ഫ്രണ്ട്‌ലി കവാടം സലീം ചോണേങ്ങല്‍ ഉദ്ഘാടനം ചെയ്യും.
ആരാധനാലയത്തിന്റെ ഉദ്ഘാടനോടനുബന്ധിച്ച് 'മാധ്യമം' പുറത്തിറക്കിയ സപ്ലിമെന്റ് കൊണ്ടോട്ടി നഗരസഭാധ്യക്ഷന്‍ യു.കെ. മമ്മദിശ പ്രകാശനം ചെയ്തു. മസ്ജിദ് സെക്രട്ടറി എ.പി. ഹസ്സന്‍കുട്ടി ആദ്യപ്രതി ഏറ്റുവാങ്ങി. സി.എം. സുലൈമാന്‍, മെഹര്‍ മന്‍സൂര്‍, എ. അബ്ദുല്‍ റഷീദ് എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

