അസൗകര്യങ്ങൾക്ക് നടുവിൽ കടലുണ്ടി കടവ് അഴിമുഖം
text_fieldsവള്ളിക്കുന്ന്: ഒഴിവുദിനങ്ങളിലും ആഘോഷ വേളകളിലും നൂറുകണക്കിന് ആളുകൾ എത്തുന്ന കടലുണ്ടി കടവ് അഴിമുഖ പ്രദേശം അവഗണനയിൽ തന്നെ. കോഴിക്കോട്-മലപ്പുറം ജില്ലകൾ തമ്മിൽ ബന്ധിപ്പിക്കുന്ന കടലുണ്ടി കടവ് പാലവും കടലുണ്ടി പുഴയും അറബി കടലും ചേരുന്ന അഴിമുഖ പ്രദേശവുമാണ് സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്.
കോഴിക്കോട്, മലപ്പുറം ജില്ലകൾക്ക് പുറമെ മറ്റുജില്ലകളിൽ നിന്നും കടലുണ്ടി കടവ് പാലം വഴി കടന്നു പോകുന്നവരും ഇവിടെ ഇറങ്ങി പ്രകൃതി സൗന്ദര്യം നുകർന്നാണ് മടങ്ങുന്നത്.
കുടുംബമായി എത്തുന്നവരെ കാത്തിരിക്കുന്നത് അസൗകര്യം മാത്രമാണ്. തെരുവ് വിളക്കുകൾ സ്ഥാപിക്കാനോ, വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യങ്ങളോ ഇവിടെ ഇല്ല. ടോയ്ലെറ്റ് സൗകര്യം ഇല്ലാത്തത് സ്ത്രീകൾക്കും കുട്ടികൾക്കും ഏറെ ദുരിതമാണ്. പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഇരുവശങ്ങളിലുമാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇത് ഗതാഗത കുരുക്കിനും ഇടയാക്കുന്നുണ്ട്. പൊലീസ് സേവനം ഇല്ലാത്തതും ദുരിതമാണ്. നിരവധി പേരാണ് ഇവിടെ കച്ചവടം നടത്തി ഉപജീവനം നടത്തുന്നത്. ടൂറിസം സാധ്യതകൾ ഉണ്ടായിട്ടും അധികൃതർ അനങ്ങാപാറ നയമാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. കടലുണ്ടി പക്ഷി സാങ്കേതത്തിൽ ദേശാടന കിളികൾ എത്തിയതോടെ ഇവിടേക്കെത്തുന്ന ആളുകളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

