കനിവിനായി കരംനീട്ടി സഹോദരങ്ങൾ; ചികിത്സക്ക് വേണ്ടത് ഒരു കോടി രൂപ
text_fieldsബിൻഷാനും ദിൽഷാനും
കരുവാരകുണ്ട്: കണ്ണീർമഴ തോരാത്ത കൊച്ചുവീട്ടിലിരുന്ന് മിർഷാദും ഭാര്യയും വീണ്ടും കൈനീട്ടുകയാണ്, മക്കളുടെ ചികിത്സക്കുള്ള ഭീമമായ തുകക്കുവേണ്ടി. കരുവാരകുണ്ട് ചുള്ളിയോട് നെച്ചിക്കാടൻ മിർഷാദും ഭാര്യ ഹസനത്തുമാണ് കരുണ വറ്റാത്തവർക്ക് മുന്നിൽ കൈകൾ നീട്ടുന്നത്. മക്കളായ മുഹമ്മദ് ദിൽഷാൻ (19), മുഹമ്മദ് ബിൻഷാൻ (21) എന്നിവർ മാരകരോഗത്തിന്റെ പിടിയിലാണ്. ഇരു വൃക്കകളും പ്രവർത്തനം നിലച്ച് ഡയാലിസിസ് വഴിയാണ് ദിൽഷാൻ ജീവിക്കുന്നത്. ബിൻഷാനാകട്ടെ, അണുബാധ കാരണം ശ്വാസകോശം മാറ്റിവെക്കേണ്ട അവസ്ഥയിലുമാണ്.
ഇരുവരുടെയും ചികിത്സ നടത്താൻ ഒരു കോടി രൂപയാണ് ആവശ്യമുള്ളത്. മിർഷാദും സഹോദരങ്ങളായ ബഷീറും കുഞ്ഞലവിയും വൃക്കരോഗികളായിരുന്നു. ജനകീയ കൂട്ടായ്മയിലൂടെ തുക സമാഹരിച്ചാണ് വർഷങ്ങൾക്കുമുമ്പ് മൂവരുടെയും ചികിത്സ നടത്തിയത്. ഇതിൽനിന്ന് മോചനം നേടിയതിനു പിന്നാലെയാണ് മിർഷാദിന്റെ ദരിദ്ര കുടുംബത്തിലേക്കുള്ള വിധിയുടെ രണ്ടാംവരവ്. നാട്ടുകാരുടെ കാരുണ്യത്തിൽ ജീവിതവൃത്തി കണ്ടെത്തുന്ന ഈ കുടുംബത്തെയും കൗമാരക്കാരായ മക്കളെയും സഹായിക്കാൻ നാട്ടുകാർ രംഗത്തിറങ്ങിയിരിക്കുകയാണ്.
പഞ്ചായത്ത് പ്രസിഡൻറ് എൻ. ഉണ്ണീൻകുട്ടി രക്ഷാധികാരിയും വാർഡ് അംഗം സോണി ജോഷി ചെയർപേഴ്സനും പി. മുജീബ് റഹ്മാൻ കൺവീനറുമായി കേരള ഗ്രാമീൺ ബാങ്ക് കരുവാരകുണ്ട് ശാഖയിൽ ചികിത്സ സഹായ സമിതിയുടെ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ:40104111000566. ഐ.എഫ്.എസ്.സി: KLGB0040104. ഗൂഗിൾപേ വഴിയും സഹായം അയക്കാം: 6235 203 701 (എൻ.എം. മിർഷാദ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

