ചക്ക തിന്നാൻ കാട്ടാനകൾ; കണ്ണടക്കാനാവാതെ ആദിവാസി കുടുംബങ്ങൾ
text_fieldsചോക്കാട് നാൽപ്പത് സെൻറിൽ കാട്ടാന ഭീഷണിയിലായ ആദിവാസി കുടുംബങ്ങളിലൊന്ന്
കാളികാവ്: വനാതിർത്തിയിലൂടെ ചക്കയുടെ മണം പിടിച്ചെടുത്തുന്ന കാട്ടാനകൾ ചോക്കാട് നാൽപത് സെൻറ് നഗറിൽ ആദിവാസി കുടുംബങ്ങളെ ഭീതിയിലാക്കുന്നു. വീടുകൾക്കു സമീപം ചിന്നംവിളിച്ച് നിലയുറപ്പിക്കുന്ന കാട്ടാനകൾ പ്രദേശവാസികളെ മുഴുവൻ മുൾമുനയിൽ നിർത്തുകയാണ്. നേരം ഇരുട്ടുന്നതോടെ വീട്ടുമുറ്റത്തും നടവഴിയിലും കാട്ടാനക്കൂട്ടം പതിവ് കാഴ്ചയാണ്. നേരം ഇരുട്ടിയാൽ പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം. നേരത്തെ ആനകളെ തടയുന്നതിനായി വനാതിർത്തിയിൽ ആഴമുള്ള കിടങ്ങുകൾ കുഴിച്ചിരുന്നു.
ഇത് കാലപ്പഴക്കം കാരണം നികന്നുപോയി. പിന്നീട് അഞ്ചടി ഉയരത്തിൽ കരിങ്കൽമതിൽ കെട്ടി. ഇതാകട്ടെ ആനകൾ തകർക്കുകയും ചെയ്തു. പിന്നീട് ആദിവാസികൾ പിരിവെടുത്ത് സോളാർ വൈദ്യുതിവേലി കെട്ടി. ഇതും ബാറ്ററി കേടുവന്ന് പ്രവർത്തനരഹിതമായി. ഇപ്പോൾ വനം വകുപ്പിന്റെ ചെലവിൽ മാസങ്ങൾക്കുമുമ്പ് മറ്റൊരു സോളാർ ഇലക്ട്രിക് വേലിയും നിർമിച്ചു. ഇതിന്റെ ഒരു ഭാഗം ആനകൾ നശിപ്പിക്കുകയും ചെയ്തു. ഇപ്പോൾ നേരം ഇരുട്ടിയാൽ ആനകളുടെ സ്വൈരവിഹാരമാണ്. ആദിവാസി വീടുകളും വനവും വളരെ അടുത്താണ് കിടക്കുന്നത്. ഈ മേഖലയിൽ കാട്ടാനകളുടെ ആക്രമണം കാരണം ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

