ഇവിടെയൊരു റോഡുണ്ടായിരുന്നു...
text_fieldsകാളികാവ്: കുഴി നിറഞ്ഞ താഴെ പുറ്റമണ്ണ-അമ്പലക്കടവ് റോഡിനെ ഗ്രാമപഞ്ചായത്ത് അവഗണിക്കുന്നതായി പരാതി. കാലങ്ങളായി പ്രതിഷേധങ്ങൾ നടത്തിയിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
കാളികാവ് ഗ്രാമപഞ്ചായത്തിലെ ആദ്യ പാതകളിൽ ഒന്നാണ് താഴെ പുറ്റമണ്ണ - അമ്പലക്കടവ് റോഡ്. ചെറിയൊരു മഴപെയ്താൽ പോലും കാളികാവ് മൃഗാശുപത്രിക്ക് സമീപത്തെ റോഡിലെ കുഴികളിൽ വെള്ളം കെട്ടിനിന്ന് ഗതാഗത തടസ്സം പതിവാണ്.
കാൽനടയാത്രക്കാർ പോലും ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി പോകാറുള്ളത്. റോഡിലെ യാത്രാദുരിതത്തെ കുറിച്ച് പ്രാദേശിക ചാനലുകളിലും പത്രമാധ്യമങ്ങളിലും സൈബറിടങ്ങളിലും വാർത്തകൾ വന്നിരുന്നെങ്കിലും റോഡ് നന്നാക്കാൻ നടപടിയുണ്ടായില്ല. വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കാനായി അഴുക്കുചാൽ നിർമിക്കണമെന്ന ആവശ്യവും ശക്തമാണ്.
നാട്ടുകാരുടെ ക്ഷമ പരീക്ഷിക്കാതെ റോഡ് ഉടനെതന്നെ ഗതാഗതയോഗ്യമാക്കണമെന്നാണ് പൊതുജനാവശ്യം.
അതേസമയം റോഡിന് മൂന്ന് പദ്ധതികളിലായി ഫണ്ടനുവദിച്ചിട്ടുണ്ടെന്നും മാർച്ചിന് മുമ്പായി ഗതാഗത പ്രശ്നത്തിന് പരിഹാരം കാണുമെന്നും വാർഡ് മെംബർമാർ അറിയിച്ചു. അഴുക്കുചാൽ നിർമാണം, സ്ലാബിടൽ, റീ ടാറിങ് എന്നീ മൂന്ന് പദ്ധതികളായാണ് പ്രവൃത്തി നടക്കുകയെന്നും മെംബർമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.