പൊള്ളുന്ന വെയിലല്ലേ...3 മാസത്തിനിടെ ജില്ലയിൽ സൂര്യാതപമേറ്റ് ചികിത്സ തേടിയത് 55 പേർ
text_fieldsമലപ്പുറം: കനത്ത ചൂട് തുടരുമ്പോൾ മൂന്ന് മാസത്തിനിടെ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ സൂര്യാതപമേറ്റ് ചികിത്സ തേടിയത് 55 പേർ. ഫെബ്രുവരി മുതൽ ഏപ്രിൽ 25 വരെയുള്ള കണക്ക് പ്രകാരമാണിത്. തീരദേശ മേഖലയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. കുട്ടികളിലാണ് കൂടുതൽ കേസുകളുള്ളത്- 22. 17 പുരുഷൻമാർക്കും 16 സ്ത്രീകൾക്കും പൊള്ളലേറ്റു.
ഫെബ്രുവരിയിൽ ഒരു കേസ് മാത്രമായിരുന്നു. മാർച്ചിൽ കേസുകളുടെ എണ്ണം 11 ആയി. ഏപ്രിലിൽ ഇരട്ടിയിലധികം വർധിച്ച് 43ലെത്തി. ഫെബ്രുവരിയിൽ ഒരു സ്ത്രീക്കായിരുന്നു റിപ്പോർട്ട് ചെയ്തത്. മാർച്ചിൽ രണ്ട് കുട്ടികൾക്കും അഞ്ച് പുരുഷൻമാർക്കും നാല് സ്ത്രീകൾക്കും റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 25 വരെ 20 കുട്ടികൾക്കും 12 പുരുഷൻമാർക്കും 11 സ്ത്രീകൾക്കും സൂര്യാതപമുണ്ടായി. ഏപ്രിൽ മാസത്തിൽ 26 വരെ 35 ഡിഗ്രി മുതൽ 38 ഡിഗ്രി വരെയായിരുന്നു ജില്ലയിലെ ശരാശരി കൂടിയ താപനില. 25 മുതൽ 29 വരെയായിരുന്നു ജില്ലയിലെ കുറഞ്ഞ താപനില.
ചൂടിൽ യാത്ര കുറച്ച് ജനം
മലപ്പുറം: വേനൽച്ചൂട് കൂടിയതോടെ രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ യാത്രകളും കറക്കവും കുറച്ച് ജനം. അത്യാവശ്യക്കാർ ഒഴികെ ബാക്കിയുള്ളവരെല്ലാം രാവിലെ എട്ട് മുതൽ 11 വരെയും വൈകീട്ട് നാലിന് ശേഷമുള്ള സമയങ്ങളുമാണ് തെരഞ്ഞെടുക്കുന്നത്. മറ്റ് മാർഗങ്ങളില്ലാത്തവർ ചൂട് വകവെക്കാതെ ആവശ്യങ്ങൾക്കായി യാത്ര തുടരുന്നുമുണ്ട്. ചൂടിൽ ജനങ്ങൾ സ്വയം ക്രമീകരണങ്ങൾ വരുത്തിയതോടെ നഗരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ ഉച്ച സമയങ്ങളിൽ കച്ചവടും കുറഞ്ഞിട്ടുണ്ട്. ഈ കച്ചവടം വൈകീട്ടേക്ക് മാറി. സാഹചര്യം കണക്കിലെടുത്ത് ചില സ്ഥാപനങ്ങൾ രാത്രി ഏറെ വൈകിയും പ്രവർത്തനമുണ്ട്.
ഇരട്ട പ്രഹരമായി വൈദ്യുതി കട്ടിങ്
മലപ്പുറം: കനത്ത വേനൽച്ചൂടിൽ ആളുകൾ ചുട്ടുപൊള്ളുമ്പോൾ ജനങ്ങളെ കുഴക്കുകയാണ് ഇടക്കിടെയുള്ള വൈദ്യുതിയുടെ ഒളിച്ച് കളി. രാത്രി കാലങ്ങളിലാണ് ഇതിൽ ഏറെ പ്രയാസം നേരിടുന്നത്. ഇതോടെ മികയിടത്തും രാത്രിയിലും വീടുകളിൽ ഉരുകി ഒഴുക്കേണ്ട ഗതികേടിലാണ്. ഇക്കാര്യത്തിൽ നിരവധി പരാതികളാണ് പ്രതിദിനം കെ.എസ്.ഇ.ബി ഓഫിസുകളിൽ ലഭിക്കുന്നത്. വൈദ്യുതി ഉപയോഗം ഉയർന്ന തോതിലേക്ക് കടക്കുന്നതോടെ നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോഴാണ് വൈദ്യുതി തടസ്സം വരുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. രാത്രി സമയങ്ങളിൽ 10 മിനുറ്റ് മുതൽ അര മണിക്കൂർ വരെയാണ് മികയിടങ്ങളിലും വൈദ്യുതി തടസ്സമുണ്ടാകുന്നത്. ചിലയങ്ങളിൽ വോൾട്ടേജ് ക്ഷാമവും രൂക്ഷമാണ്. ചൂടിനിടെ വൈദ്യുതി നിയന്ത്രണം ജനങ്ങൾക്ക് തിരിച്ചടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

