ചെമ്മാട്ട് അനധികൃത കച്ചവടം ഒഴിപ്പിച്ചു; പ്രതിഷേധം ശക്തം
text_fieldsകാഞ്ഞങ്ങാട് നഗരത്തിലെ പച്ചക്കറി, പഴം കടയിൽനിന്ന്
തിരൂരങ്ങാടി: നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചെമ്മാട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പി.ഡബ്ല്യു.ഡി റോഡ് കൈയേറി കച്ചവടം ചെയ്തിരുന്ന സ്ഥാപനങ്ങളെ ഒഴിപ്പിച്ചു. റോഡിൽ വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും തടസം സൃഷ്ടിച്ച് വർഷങ്ങളി തുടർന്ന കൈയേറ്റമാണ് ഒഴിപ്പിച്ചത്. ഇവർക്ക് നേരത്തെ നോട്ടിസ് നൽകിയിരുന്നെന്നും നടപടിയെടുക്കാത്തതിനെ തുടർന്നാണ് നഗരസഭ നേരിട്ടിറങ്ങി പൊളിച്ചു നീക്കിയതെന്നും അധികൃതർ പറഞ്ഞു. സ്ക്വാഡിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.പി. സ്മിത, എസ്. ശ്രീജി, കെ. വിജേഷ് കുമാർ, ബി.എൽ. ബിന്ദു എന്നിവരും ഉണ്ടായിരുന്നു.
അതേസമയം, സ്ട്രീറ്റ് വെൻഡേഴ്‌സ് (സംരക്ഷണവും കച്ചവട നിയന്ത്രണവും) ആക്ടിന് വിരുദ്ധമായി ചെമ്മാട് ടൗണിലെ തെരുവുകച്ചവടക്കാരെ ബലമായി ഒഴിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തം. സി.ഐ.ടി.യു ഏരിയ സെക്രട്ടറി അഡ്വ. സി. ഇബ്രാഹിംകുട്ടിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെയും കച്ചവടക്കാരുടെയും നേതൃത്വത്തിലാണ് നഗരസഭാ വാഹനം ഉച്ചവരെ തടഞ്ഞുവെച്ചത്.
പ്രതിഷേധം ശക്തമായതോടെ കച്ചവടക്കാരുടെ സാധനങ്ങൾ പിടിച്ചെടുക്കാൻ കൊണ്ടുവന്ന മുനിസിപ്പൽ വാഹനം സംഭവസ്ഥലത്ത് ഉപേക്ഷിച്ച് ഉദ്യോഗസ്ഥർക്ക് മടങ്ങേണ്ടി വന്നു. തുടർന്ന് ശക്തമായ പോലീസ് സഹായത്തോടെ ഉച്ചയോടെ വാഹനം കൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നഗരസഭാ വൈസ് ചെയർമാൻ, സെക്രട്ടറി, തൊഴിലാളി യൂനിയൻ നേതാക്കൾ എന്നിവർ പങ്കെടുക്കുന്ന പ്രത്യേക ചർച്ച സംഘടിപ്പിക്കും. ചർച്ചയിൽ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താമെന്ന ഉറപ്പിന്മേലാണ് ഇന്നത്തെ പ്രതിഷേധം അവസാനിപ്പിച്ചത്. സി.ഐ.ടി ഏരിയ സെക്രട്ടറി അഡ്വ. സി. ഇബ്രാഹിംകുട്ടി, വി.കെ.ടി.യു ജില്ല കമ്മിറ്റി അംഗം മറ്റ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് തടഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

