പാചകവാതക പ്രതിസന്ധി; ഹോട്ടൽ-റസ്റ്റാറൻറ് മേഖല അടച്ചുപൂട്ടൽ ഭീഷണിയിൽ
text_fieldsമഞ്ചേരി: പശ്ചിമേഷ്യയിലെ സംഘർഷം പാചകവാതക മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചതോടെ ഹോട്ടൽ-റസ്റ്റാറൻറ് മേഖല അടച്ചുപൂട്ടൽ ഭീഷണിയിൽ. പാചകവാതകത്തിന്‍റെ വിതരണം പാടെ നിലച്ച സാഹചര്യത്തിൽ മഞ്ചേരിയിലെ ഹോട്ടലുകൾ അടച്ചുപൂട്ടാൻ ഒരുങ്ങുകയാണ്. പാചകവാതകത്തിനെ മാത്രം ആശ്രയിച്ച് നടക്കുന്ന നഗരത്തിലെ മുഴുവൻ ഹോട്ടലുകളും ചായക്കടകളും രണ്ടു ദിവസത്തിനകം അടച്ചിടേണ്ട സാഹചര്യമാണ് നിലവിൽ. രണ്ടു ദിവസം മാത്രം തുറന്നുപ്രവർത്തിക്കാനുള്ള പാചകവാതകം മാത്രമാണ് സ്റ്റോക്കുള്ളത്. അതുകൊണ്ടുതന്നെ റമദാൻ പൂർത്തിയാക്കാൻ പോലും സാധിക്കില്ല.
പ്രതിസന്ധി രൂക്ഷമായാൽ കൂടുതൽ ദിവസം അടച്ചിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഹോട്ടൽ ഉടമകൾ. ഹോട്ടലുകൾ അടച്ചുപൂട്ടേണ്ട സാഹചര്യം ഉണ്ടായാൽ നിരവധി കുടുംബങ്ങളെ ഇത് ബാധിക്കും. നിർമാണ മേഖലയടക്കമുള്ള മുഴുവൻ മേഖലകളിലും ഇത് ബാധിക്കുമെന്നും ഉടമകൾ പറഞ്ഞു.
വിഷയത്തിൽ സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് ഹോട്ടൽ മേഖലയെ പ്രത്യേക വിഭാഗമായി പരിഗണിച്ച് പാചക വാതകത്തിന്‍റെ ലഭ്യത ഉറപ്പുവരുത്താനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ആവശ്യപ്പെട്ടു. കെ.ടി. രഘു ഉദ്ഘാടനം ചെയ്തു. ഇ.കെ. ചെറി അധ്യക്ഷത വഹിച്ചു. ബാബു കാരാശ്ശേരി, എ. പ്രദീപ് കുമാർ, ബാപ്പുട്ടി മദീന, സി.കെ. സുരേഷ് കുമാർ, ഹൈദരലി ഊട്ടുപുര, മുനീർ സിന്ദഗി, ബഷീർ സുറുമ, ജയരാജൻ, ഇബ്രാഹിം ബർക്കത്ത്, സമദ് ഫസന, ഡി. സക്കീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

