അർധരാത്രി മലവെള്ളപ്പാച്ചിൽ; പരിയാപുരത്ത് ലക്ഷങ്ങളുടെ നാശനഷ്ടം
text_fieldsഅങ്ങാടിപ്പുറം പരിയാപുരം കിഴക്കേമുക്ക് മേഖലയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ തകർന്ന ഭാഗം
അങ്ങാടിപ്പുറം: തിങ്കളാഴ്ച രാത്രി ചീരട്ടാമല വടക്കൻചെരിവിലും പരിയാപുരം കിഴക്കേമുക്കിലുമായി പെയ്ത കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ലക്ഷങ്ങളുടെ നാശനഷ്ടം. ലൈഫ് ഭവനപദ്ധതിയിൽ വീട് നൽകിയ അഞ്ചു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മുമ്പ് ഇത്തരത്തിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
പരിയാപുരം -കണ്ണന്തറ- തട്ടാരക്കാട് റോഡും പരിയാപുരം -കിഴക്കേമുക്ക് -കരിവെട്ടി റോഡും കുത്തൊഴുക്കിൽ പാടേ തകർന്നു. കിണറുകൾ മലിനമായതോടെ കുടിവെള്ളം മുട്ടി. തോമസ് പുതുപ്പറമ്പിലിന്‍റെ രണ്ട് കാറുകളും രണ്ട് ഇരുചക്രവാഹനങ്ങളും നശിച്ചു. വീടിനകത്ത് രണ്ടടിയോളം വെള്ളമുയർന്നതിനെ തുടർന്ന് കട്ടിൽ, അലമാര ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ കേടുവന്നു.
വീടിന്‍റെ ചുറ്റുമതിൽ ഇടിഞ്ഞു. ഇയ്യാലിൽ ജോണിക്കുട്ടിയുടെ വീടിന്‍റെ ചുറ്റുമതിൽ തകർന്നു. 450 തേങ്ങകൾ ഒഴുകിപ്പോയി. സിറിയക് ചക്കിട്ടുകുടിയിൽ, ജോബ് അഞ്ചാനിക്കൽ, സന്തോഷ് പുത്തൻപുരയ്ക്കൽ, മാത്യു വർഗീസ് പുതുപ്പറമ്പിൽ എന്നിവരുടെ വീടുകളുടെ ചുറ്റുമതിലും കൃഷിയും നശിച്ചു. വീടുകളിൽ വെള്ളം കയറി. വാഹനങ്ങളുൾപ്പെടെ തകരാറിലായി.
വലിയകല്ലിങ്കൽ ഫിറോസിന്‍റെ 22 കോഴികൾ ചത്തു. വാഹനങ്ങൾ കേടായി. കൊല്ലിയത്ത് യൂസഫിന്‍റെയും പരുത്തിക്കുത്ത് ഫാമിലിയിലെ 11 കുടുംബങ്ങളുടെയും വീടുകളിൽ വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി. ചുറ്റും വെള്ളം നിറഞ്ഞ് തട്ടാശ്ശേരി സുലൈഖയുടെ വീട് ഒറ്റപ്പെട്ടു.
ബാബു കോലാനിക്കൽ, തിരുമറ്റംകുളം കൊച്ചുമോൻ, മുട്ടുങ്കൽ അഗസ്റ്റിൻ, പുതുപ്പറമ്പിൽ സജി, ചക്കാലക്കൽ തോമസ്, പുതുപ്പറമ്പിൽ ജോസഫ്, ചോങ്കര ജോയി, മുട്ടുങ്കൽ ലൂയിസ്, ചോങ്കര ജോർജ്, പനമൂട്ടിൽ ഉലഹന്നാൻ, മുട്ടുങ്കൽ ടോമി, ചോങ്കര സേവ്യർ, കൊല്ലറേട്ട് തോമസ്, കൊല്ലറേട്ട് സിബി, കൊച്ചിരിശ്ശേരി ഫിലിപ്പോസ്, ഇയ്യാലിൽ കുഞ്ഞുമോൻ, കൊല്ലറേട്ട് ജോർജ്, മണ്ണഞ്ചേരി സ്കറിയ, വടക്കേക്കുറ്റ് മാത്യു, മാന്താനത്ത് പുത്തൻപുരയ്ക്കൽ റോസമ്മ എന്നിവരുടെ കൃഷിയിടങ്ങളും നശിച്ചു.
ജനപ്രതിനിധികളും യുവജന സംഘടന പ്രവർത്തകരും സർക്കാറുദ്യോഗസ്ഥരും തിങ്കളാഴ്ച രാത്രി ഒമ്പതോടെത്തന്നെ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായത് നാട്ടുകാർക്ക് ആശ്വാസമായി. പ്രദേശത്തെ പലയിടങ്ങളിലും നീർച്ചാലുകൾ രൂപപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

