ഹെൽത്തി കേരള; വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന
text_fieldsവണ്ടൂർ: ശുചിത്വ പരിശോധനയുടെ ഭാഗമായി ഹെൽത്ത് ബ്ലോക്കിലെ ആറ് പഞ്ചായത്തുകളിലെയും ഭക്ഷണശാലകളിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി. ഹോട്ടലുകൾ, കൂൾബാർ, ബേക്കറികൾ, ഇതര സ്ഥാപനങ്ങൾ അടക്കം 87 സ്ഥാപനങ്ങളിലായിരുന്നു പരിശോധന. 10 സ്ഥാപനങ്ങൾക്ക് പ്രശ്നപരിഹാരത്തിന് നോട്ടീസ് നൽകി. മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാത്തതിന് പൂളക്കലിലെ ഒരു ലബോറട്ടറി അടപ്പിച്ചു.
36 സ്ഥാപനങ്ങൾക്ക് എതിരെ കേന്ദ്ര പുകയില നിരോധന നിയമപ്രകാരം നടപടി സ്വീകരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിവർ നേതൃത്വം നൽകി. വണ്ടൂർ പഞ്ചായത്തിൽ താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് സൂപ്പർവൈസർ പി. മുഹമ്മദാലി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം. പ്രഭാകരൻ, ആർ. സുധീഷ്, എം.എം. ജസീർ എന്നിവർ നേതൃത്വം നൽകി.
പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിൽ ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ഹോട്ടൽ, ബേക്കറി, കൂൾബാർ, ചിക്കൻ സ്റ്റാൾ, ബീഫ് സ്റ്റാൾ, മാർക്കറ്റ് എന്നിവിടങ്ങളിലായിരുന്നു പരിശോധന.
ശുചിത്വ നിലവാരം പാലിക്കാത്ത രണ്ട് സ്ഥാപനങ്ങൾക്ക് താക്കീത് നൽകി. പുകവലി മുന്നറിയിപ്പ് ബോർഡ് പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങളിൽ നിന്നായി 3400 രൂപ പിഴ ഈടാക്കി. ചിക്കൻ, ബീഫ് കടകളിൽനിന്ന് കഴുകിയ വെള്ളവും മറ്റ് അവശിഷ്ടങ്ങളും പൊതുസ്ഥലത്ത് ഒഴുക്കിവിടുന്നവർക്ക് താക്കീത് നൽകി. പരിശോധന തുടരുമെന്ന് അമരമ്പലം ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എൻ.ടി. ജിതേഷ് അറിയിച്ചു. മഞ്ഞപ്പിത്തവും മറ്റു ജലജന്യ രോഗങ്ങളും പകരാതിരിക്കാൻ കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന ഉറപ്പാക്കണമെന്നും ക്ലോറിനേഷൻ നടത്തിയ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും മെഡിക്കൽ ഓഫിസർ ഡോ. റഹ്മാൻ അറിയിച്ചു. പരിശോധനയിൽ ജെ.എച്ച്.ഐമാരായ കെ.സി പ്രേമൻ, മനൂപ്, വൃന്ദ എന്നിവർ പങ്കെടുത്തു.
നിലമ്പൂർ: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന ഹെൽത്തി കേരള ഇൻസ്പെക്ഷന്റെ ഭാഗമായി നിലമ്പൂർ നഗരസഭ പരിധിയിൽ നിലമ്പൂർ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു, മെഡിക്കൽ ഓഫിസർ ഡോ. പ്രവീണ എന്നിവരുടെ നേതൃത്വത്തിൽ ശുചിത്വ പരിശോധന നടത്തി. വഴിയോര ഭക്ഷണശാലകൾ, ഹോട്ടലുകൾ, തട്ടുകടകൾ, കൂൾബാറുകൾ, ശീതളപാനീയ കടകൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. വൃത്തിഹീന സാഹചര്യത്തില് ഭക്ഷണം പാചകം ചെയ്തതിനും ആവശ്യമായ രേഖകൾ സൂക്ഷിക്കാത്തതിനും രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
പകർച്ചവ്യാധികൾ തടയുന്നതിന് ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിനും കേന്ദ്ര പുകയില നിയമപ്രകാരമുള്ള ബോർഡുകൾ സ്ഥാപിക്കുന്നതിനും സ്ഥാപന ഉടമകൾക്ക് നിർദേശം നൽകി. തുടർ പരിശോധനയിലും ലൈസൻസ് നിബന്ധനകൾക്ക് വിരുദ്ധമായ കാര്യങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്ന് പബ്ലിക്ക് ഹെൽത്ത് അതോറിറ്റി കൂടിയായ ഡോ. ഷിനാസ് ബാബു അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി. അഞ്ജന, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. അനീഷ്, വിനോദ് കുമാർ, പി.വി. വിജയലക്ഷ്മി, കെ.ജി. ജിതിൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.