ഹജ്ജ്: കരിപ്പൂരില്‍ നിന്നുള്ള യാത്രനിരക്ക് കുറയുന്നു
text_fieldsകൊണ്ടോട്ടി: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കരിപ്പൂർ വിമാനത്താവളത്തില്‍ നിന്നുള്ള ഹജ്ജ് യാത്ര നിരക്ക് കുറയുമ്പോള്‍ തീര്‍ഥാടകരുടെ എണ്ണത്തിൽ വർധന. ഇത്തവണ കരിപ്പൂര്‍ പുറപ്പെടല്‍ കേന്ദ്രമായി ഹജ്ജിന് പോയവരുടെ എണ്ണം 969 ആയിരുന്നു. എന്നാല്‍, അടുത്ത വര്‍ഷം കരിപ്പൂരില്‍ നിന്ന് യാത്ര പുറപ്പെടാന്‍ ഇതുവരെ തെരഞ്ഞെടുത്തവരുടെ എണ്ണം 1826 ആണ്. 2025ലെ ഹജ്ജിനെ അപേക്ഷിച്ച് 2026ല്‍ യാത്രനിരക്ക് കുറഞ്ഞതോടെയാണ് 2027ലെ തീര്‍ഥാടനത്തിന് കൂടുതല്‍ പേര് കരിപ്പൂര്‍ പുറപ്പെടല്‍ കേന്ദ്രമായി തെരഞ്ഞെടുത്തത്.
ഇത്തവണ ഹജ്ജിന് കരിപ്പൂരില്‍ നിന്നുള്ള നിരക്ക് വീണ്ടും കുറഞ്ഞതായാണ് വിവരം. 2027ല്‍ ആരംഭിക്കാനുള്ള ഹജ്ജ് യാത്രക്ക് കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന കമ്പനി ഒരു തീര്‍ഥാടകനില്‍ നിന്ന് 96,465 രൂപ ഈടാക്കുമെന്നാണ് അനൗദ്യോഗിക വിവരം. എന്നാല്‍, കൊച്ചിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനകമ്പനി തന്നെ ഒരു യാത്രക്കാരന് ഈടാക്കുന്ന നിരക്ക് 88,824 രൂപയാണ്. കൊച്ചിയില്‍ നിന്ന് ഫ്ളൈ അദീല്‍ കമ്പനി 92,549 രൂപയും ഈടാക്കുമെന്നാണ് അറിയുന്നത്. ഈ നിരക്കുകളനുസരിച്ച് കൊച്ചിയിലും കരിപ്പൂരിലും ഈടാക്കുന്ന നിരക്ക് തമ്മിലുള്ള അന്തരം 7641 രൂപ മാത്രമാണ്.
2026ല്‍ പൂര്‍ത്തിയായ ഹജ്ജിന് കൊച്ചിയില്‍ നിന്നുള്ള നിരക്കിനേക്കാള്‍ കരിപ്പൂരില്‍ നിന്നുള്ള നിരക്ക് 18,000 രൂപയിലധികം കൂടുതലായിരുന്നു. അതിന് മുമ്പത്തെ വര്‍ഷം കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട തീര്‍ഥാടകര്‍ കൊച്ചിയില്‍ നിന്നുള്ള നിരക്കിനേക്കാള്‍ 35000ലധികം രൂപ നല്കേണ്ടിയിരുന്നു. ഇത് കഴിഞ്ഞ തവണ 18000 രൂപയായി കുറഞ്ഞതോടെയാണ് ഇത്തവണ കരിപ്പൂര്‍ പുറപ്പെടല്‍ കേന്ദ്രമായി തെരഞ്ഞെടുത്തവരുടെ എണ്ണം ഇരട്ടിയോളം വർധിച്ചത്. 2027ലെ ഹജ്ജിന് നിരക്ക് വീണ്ടും കുറഞ്ഞതിനാല്‍ കരിപ്പൂര്‍ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം വരും വര്‍ഷങ്ങളില്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. ഇത്തവണ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നായി 5427 പേരാണ് ഹജ്ജിന് പോകുന്നത്. ഇവരില്‍ 1826 പേര് മാത്രമാണ് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്നത്. 2020 ൽ വിമാന ദുരന്തമുണ്ടായ ശേഷം കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചതോടെയാണ് നിരക്ക് വര്‍ധിച്ചത്.
‘റെസ’ വിപുലീകരണ പ്രവൃത്തി പൂര്‍ത്തിയായി വലിയ വിമാനങ്ങള്‍ തിരിച്ചെത്തുന്നതോടെ ഹജ്ജ് നിരക്കില്‍ വലിയ കുറവുണ്ടാകുമെന്നാണ് അധികൃതരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

