ഇന്‍ഷുറന്‍സ് തുക അടക്കുന്നതില്‍ ബാങ്കിന് വീഴ്ച; കടയുടമക്ക് 11.1 ലക്ഷം രൂപ നല്കാന് വിധി
text_fieldsമലപ്പുറം: ഇന്‍ഷുറന്‍സ് തുക അടക്കുന്നതില്‍ ബാങ്കിന് വീഴ്ച സംഭവിച്ചതില്‍ ഫര്‍ണിച്ചര്‍ കടയുടമക്ക് 11.1 ലക്ഷം രൂപ നല്കാന് ജില്ല ഉപഭോക്തൃ കമീഷന് വിധി. എടവണ്ണയിലെ ഫര്‍ണിച്ചര്‍ കടയുടമ മുഹമ്മദ് മുസ്തഫ നല്കിയ പരാതിയിലാണ് ഉത്തരവ്. 2018 ആഗസ്റ്റിലെ പ്രളയത്തില്‍ ഫര്‍ണിച്ചര്‍ കടയില്‍ വെള്ളം കയറി പത്തുലക്ഷം രൂപയുടെ നഷ്ടമുണ്ടായിരുന്നു.
ബാങ്കില്‍നിന്ന് വായ്പയെടുത്ത് 13 വര്‍ഷമായി ഇന്‍ഷുറന്‍സ് പരിരക്ഷയോടെയായിരുന്നു സ്ഥാപനം നടത്തിയിരുന്നത്. എല്ലാ വര്‍ഷവും ഇന്‍ഷുറന്‍സ് പ്രീമിയം ബാങ്ക് പിടിച്ചിരുന്നു.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനിയെ നഷ്ടപരിഹാരത്തിനായി സമീപിച്ചപ്പോള്‍ പ്രീമിയം അടക്കാത്തതിനാല്‍ ഇന്‍ഷുറന്‍സ് നിഷേധിച്ചു. ഇതോടെയാണ് പരാതിക്കാരന് കമീഷനെ സമീപിച്ചത്. പരാതിക്കാരന്റെ അക്കൗണ്ടില്‍നിന്ന് ഇന്‍ഷുറന്‍സ് പ്രീമിയത്തിനായി 16,815 രൂപ ബാങ്ക് മാറ്റിവെച്ചെങ്കിലും അത് കമ്പനിക്ക് നല്‍കിയില്ല. മതിയായ രേഖകള്‍ നല്‍കാത്തതിനാലാണ് ഇന്‍ഷുറന്‍സില്‍ പണം അടക്കാതിരുന്നതെന്ന ബാങ്കിന്റെ വാദം കമീഷന് അംഗീകരിച്ചില്ല. ഇന്‍ഷുറന്‍സ് തുകയായി പത്ത് ലക്ഷം രൂപയും സേവനത്തില്‍ വീഴ്ച വരുത്തിയതിന് ഒരു ലക്ഷം രൂപയും കോടതി ചെലവായി 10,000 രൂപയും പരാതിക്കാരന് നല്‍കാനാണ് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ കമീഷൻ വിധി. ഒരുമാസത്തിനകം സംഖ്യ നല്കാതിരുന്നാല് മുഴുവന്‍ സംഖ്യക്കും വിധിയായ തീയതി മുതല്‍ ഒമ്പതുശതമാനം പലിശ നല്‍കണമെന്നും ഉത്തരവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.