അതിജാഗ്രത; കണ്ട്രോള് റൂമുകള്‍ തുറന്നു
text_fieldsമലപ്പുറം: ജില്ലയില്‍ അതിതീവ്ര മഴ തുടരുന്നതിനാല്‍ താലൂക്ക്തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ തുറന്നു. ജില്ലതല കണ്ട്രോള് റൂമില്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ല ദുരന്തനിവാരണ സമിതി യോഗത്തില്‍ കലക്ടര്‍ വി.ആര്. പ്രേംകുമാര്‍ നിര്‍ദേശം നല്കി. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ട എല്ലാ വകുപ്പുകളും ജാഗ്രത പാലിക്കുകയും ആവശ്യമായ സാഹചര്യങ്ങളില്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കുകയും വേണം. ദുരിതാശ്വാസ ക്യാമ്പുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കും. ക്യാമ്പുകളില്‍ ഭക്ഷണം ഉറപ്പാക്കാന്‍ ജില്ല സപ്ലൈ ഓഫിസര്‍ക്ക് നിര്‍ദേശം നല്കി. മെഡിക്കല്‍ സഹായവും മരുന്നും ഉറപ്പാക്കും. വനമേഖലകളില്‍ ഒറ്റപ്പെട്ടുപോകുന്ന പട്ടികവര്‍ഗക്കാര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ സൗകര്യമൊരുക്കും.
പ്രളയ സമാനമായ സാഹചര്യങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ആവശ്യമായി വരുകയാണെങ്കില്‍ അതിനായുള്ള ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ജലാശയങ്ങള്‍, തോടുകള്‍, നദികള്‍ എന്നിവിടങ്ങളില്‍ കുട്ടികള്‍ പോകാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിതീവ്ര മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കണം. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. യോഗത്തില്‍ ജില്ല വികസന കമീഷനര്‍ പ്രേം കൃഷ്ണന്, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷ്, എ.ഡി.എം എന്‍.എം. മഹറലി, ദുരന്തനിവാരണ സമിതി അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ല ദുരന്തനിവാരണ
കണ്ട്രോള് റൂം
ഫോണ്‍ : 1077, 0483 2736320, 9383464212
താലൂക്ക് കണ്ട്രോള് റൂം
നമ്പർ
പൊന്നാനി - 0494 2666038
തിരൂര്‍ - 0494 2422238
തിരൂരങ്ങാടി - 0494 2461055
ഏറനാട് - 0483 2766121
പെരിന്തല്‍മണ്ണ - 04933 227230
നിലമ്പൂര്‍ - 04931 221471
കൊണ്ടോട്ടി - 0483 2713311
പൊലീസ് - 1090, 0483 2739100
ഫയര്‍ഫോഴ്സ് - 101, 0483 2734800
ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം; ഖനനവും നിരോധിച്ചു
മലപ്പുറം: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മലയോര മേഖലകളിലും ഖനനങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി കലക്ടർ അറിയിച്ചു. ജില്ലയിലെ ബീച്ചുകൾ, പാർക്കുകൾ വെള്ളച്ചാട്ടം, മലയോര ടൂറിസം കേന്ദ്രം അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള ജനങ്ങളുടെ പ്രവേശനം ഉത്തരവുണ്ടാകുന്നതു വരെ നിർത്തിവച്ചു. വഴിക്കടവ്- -നാടുകാണി പാതയിലും നിലമ്പൂർ- കക്കാടംപൊയിൽ പാതയിലും അവശ്യ സർവിസുകൾ ഒഴികെ എല്ലാ യാത്രകൾക്കും രാത്രി ഒമ്പത് മുതൽ രാവിലെ ആറ് വരെ രാത്രികാല യാത്ര നിരോധനം ഏർപ്പെടുത്തി. ജില്ലയിൽ മണ്ണെടുക്കൽ അടക്കമുള്ള മുഴുവൻ ഖനന പ്രവർത്തനങ്ങളും ഉത്തരവുണ്ടാകുന്നതു വരെ നിരോധിച്ചു. ക്വാറികളിലും ക്രഷറുകളിലുമുള്ള സ്റ്റോക്കുകൾ നിയമാനുസൃത പാസുകൾ മുഖേന കൊണ്ടുപോകാം. ദുരന്ത നിവാരണ ഭാഗമായ നിയമാനുസൃത മണ്ണ് നീക്കം മണ്ണിടിക്കൽ എന്നിവ അനുവദിക്കും.