സ്വർണവും പണവും തട്ടിയെടുക്കൽ: പ്രതിയുമായി തെളിവെടുപ്പ്
text_fieldsവഴിക്കടവ്: വയോധികയോട് മകളുടെ വിവാഹത്തിന് സഹായം നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് രണ്ടുപവന്‍ ആഭരണവും 6000 രൂപയും തട്ടിയെടുത്ത കേസിലെ പ്രതി അരീക്കോട് പൂവത്തിക്കല്‍ ഊര്‍ങ്ങാട്ടീരി പൂളക്കച്ചാലില്‍ അബ്ദുല്‍ അസീസിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. പൂവത്തിപൊയില്‍ സ്വദേശിയായ വയോധികയുടെ പരാതിയിലാണ് ഇയാളെ വഴിക്കടവ് ഇൻസ്പെക്ടർ മനോജ് പറയറ്റ ഒരാഴ്ച മുമ്പ് അറസ്റ്റ് ചെയ്തത്.
സമ്പന്നരായ അറബികളില്‍നിന്ന് പെണ്മക്കളുടെ വിവാഹത്തിന് സാമ്പത്തിക സഹായം വാങ്ങിനല്‍കാം എന്നു പറഞ്ഞായിരുന്നു ഇയാളുടെ തട്ടിപ്പ്. വിശ്വാസത്തിലെടുക്കാന്‍ രണ്ട് സ്വര്‍ണ നിറത്തിലെ നാണയങ്ങള്‍ വയോധികക്ക് നല്‍കുകയും ചെയ്തിരുന്നു. ബുധനാഴ്ച കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയുമായി തെളിവെടുപ്പ് നടത്തിയപ്പോള്‍ കൊയിലാണ്ടിയിലെ ഫാന്‍സി കടയിൽല്നിന്ന് 160 രൂപക്ക് വാങ്ങിയതാണ് രണ്ട് നാണയങ്ങളെന്ന് ഇയാള്‍ പറഞ്ഞു. സ്വര്‍ണമെന്ന് തോന്നിക്കുന്ന നാണയങ്ങള്‍ പരാതിക്കാരിക്ക് നല്കിയ ശേഷം അവരുടെ മോതിരം ഊരി വാങ്ങുകയായിരുന്നു.
പരാതിക്കാരിയില്‍നിന്ന് ഊരിവാങ്ങിയ സ്വര്‍ണാഭരണവും പ്രതി സഞ്ചരിച്ച ഓട്ടോറിക്ഷയും തെളിവെടുപ്പില്‍ കണ്ടെത്തി. പ്രതി ഇത്തരത്തില്‍ ധാരാളം തട്ടിപ്പുകള്‍ മേഖലയില്‍ നടത്തിയിട്ടുണ്ടെന്നും സമാന വാഗ്ദാനങ്ങളുമായി വരുന്നവരെ കരുതിയിരിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

