ജില്ല പ്ലാനിങ് ആൻഡ് റിസോഴ്സ് കേന്ദ്രം നിർമാണം അവസാന ഘട്ടത്തിൽ
text_fieldsജില്ല പ്ലാനിങ് ആൻഡ് റിസോഴ്സ് കേന്ദ്രം
മലപ്പുറം: കലക്ടറേറ്റിൽ തദ്ദേശ വകുപ്പിനായി നിർമിക്കുന്ന ജില്ല പ്ലാനിങ് ആൻഡ് റിസോഴ്സ് കേന്ദ്രത്തിന്റെ (ഡി.പി.ആർ.സി) നിർമാണം അവസാന ഘട്ടത്തിൽ. കലക്ടറേറ്റിൽ ജില്ല ട്രഷറി ഓഫിസിനും ജില്ല സ്പോർട്സ് കൗൺസിൽ ഓഫിസിനുമിടയിലാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. 2019ൽ കേന്ദ്ര സർക്കാർ അനുവദിച്ച രണ്ട് കോടി രൂപ ഉപയോഗിച്ചാണ് നിർമാണം ആരംഭിച്ചത്. തുടർന്ന് കെട്ടിടം പണി പൂർത്തിയാകാതെ വന്നതോടെ 94 ഗ്രാമപഞ്ചായത്തുകളിൽ നിന്നും അധിക തുക വകയിരുത്തിയാണ് നിർമാണം പൂർത്തിയാക്കിയത്. ഇനി കെട്ടിടത്തിലെ ഫർണിച്ചർ സ്ഥാപിക്കലും ഫയർ ആൻഡ് സേഫ്റ്റി ജോലികളുമാണ് പൂർത്തിയാക്കാനുള്ളത്.
ഫയർ ആൻഡ് സേഫ്റ്റി ജോലികൾ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. മൂന്ന് നിലകളുള്ള കെട്ടിടത്തിൽ ആദ്യത്തെയും രണ്ടാമത്തെയും നിലകളിൽ തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടറുടെ ഓഫിസുകൾ പ്രവർത്തിക്കും. മൂന്നാം നിലയിൽ കോൺഫറൻസ് ഹാളും ജോയൻറ് ഡയറക്ടറുടെ ക്യാബിനുമുണ്ടാകും. തദ്ദേശ സ്ഥാപന ജനപ്രതിനിധികൾക്കുള്ള പരിശീലന പരിപാടികളടക്കം ഇനി ഈ കേന്ദ്രത്തിലാകും നടക്കുക. നേരത്തെ പഞ്ചായത്ത് വകുപ്പിന് കീഴിലെ എല്ലാ ഓഫിസുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, സ്ഥല പരിമിതി കാരണം എല്ലാ ഓഫിസുകളും മാറ്റില്ല. ആഗസ്റ്റ് മാസത്തോടെ കെട്ടിടം ഉദ്ഘാടന സജ്ജമാക്കാനാണ് അധികൃതരുടെ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

