പരസ്പരം കണ്ടെത്തി, സഹദും ജസീലയും ഇനി ഒരുമിച്ച് നടക്കും
text_fieldsസഹദും ജസീലയും
മലപ്പുറം: വൈകല്യം തളർത്തിയ ശരീരത്തോട് പൊരുതി പുതുജീവിതത്തിലേക്ക് കാലെടുത്തുവെക്കുകയാണ് പുളിക്കൽ എബിലിറ്റി ഫൗണ്ടേഷൻ കാമ്പസിലെ ഭിന്നശേഷിക്കാരായ സഹദും ജസീലയും. അരക്ക് താഴെ തളർന്ന് വീൽചെയറിലൂടെ ജീവിതം മുന്നോട്ട് കൊണ്ടുപോവുന്ന ഇരുവരും ഇനി അന്യോന്യം താങ്ങും തണലുമായി ഒരുമിച്ച് സഞ്ചരിക്കും. ഇവർ തമ്മിലുള്ള വിവാഹത്തിന് വേദിയാവുന്നതും വിവാഹത്തിന് എല്ലാ പിന്തുണയും നൽകുന്നതും ഇവർ പഠിച്ച് ജോലി ചെയ്യുന്ന സ്ഥാപനമായ എബിലിറ്റി ഫൗണ്ടേഷൻ തന്നെയാണ്. രണ്ട് വർഷം ഫാഷൻ ഡിസൈനിങ് പഠിച്ച് അതേ കാമ്പസിൽ തയ്യൽ ജോലി ചെയ്തു വരുന്ന ജസീല പെരിന്തൽമണ്ണ സ്വദേശിനിയാണ്. മഞ്ചേരിയാണ് സഹദിെൻറ സ്വദേശം.
എബിലിറ്റി ഫൗണ്ടേഷൻ കാമ്പസിൽ ശനിയാഴ്ച വൈകീട്ട് നാലിനാണ് ഇരുവരും തമ്മിലുള്ള വിവാഹം. രണ്ടുപേരും അരക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടവരാണ്. രണ്ടാം വയസ്സിൽ പോളിയോ ബാധിച്ചാണ് ജസീലക്ക് ചലനശേഷി നഷ്ടമായത്. സഹദ് വൈകല്യങ്ങളോടെയാണ് ജനിച്ചത്. ഒരുപാട് പരീക്ഷണങ്ങളെ അതിജീവിച്ചാണ് രണ്ട് പേരും ജീവിതത്തിൽ മുന്നേറുന്നത്. ജസീലക്ക് ബാല്യത്തിൽ തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ടു. ബി.എ വരെ പഠിച്ച സഹദ് കമ്പ്യൂട്ടർ പഠനത്തിന് ചേർന്ന് ജോലിക്കായുള്ള പരിശീലനത്തിലാണ്.
എബിലിറ്റി തിരൂരിൽ നടത്തിയ ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള വിവാഹാന്വേഷണ സംഗമം 'പൊരുത്തം' പരിപാടിയിലാണ് രണ്ടു പേരും കണ്ടുമുട്ടിയത്. വിവാഹശേഷം ഇവർക്ക് എബിലിറ്റി െഗസ്റ്റ് ഹൗസിൽ തന്നെ താമസമൊരുക്കാനുള്ള തയാറെടുപ്പിലാണ് സ്ഥാപന ഭാരവാഹികൾ.