പൊന്നാനിയില്‍ കര്‍ശന നിയന്ത്രണം തുടരും
text_fieldsപൊന്നാനി: പൊന്നാനി താലൂക്ക് പരിധിയിലെ നന്നംമുക്ക്, തവനൂര്‍ ഗ്രാമപഞ്ചായത്ത് പരിധികളിലൊഴികെയുള്ള പ്രദേശങ്ങളില്‍ കോവിഡ് വ്യാപന സാധ്യത തുടരുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്ന് കലക്ടര്‍ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. പൊന്നാനി താലൂക്കിലെ നന്നംമുക്ക്, തവനൂര്‍ പഞ്ചായത്തുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ആൻറിജന്‍ ടെസ്റ്റില്‍ തവനൂരില്‍ 725 പേരില്‍ ഒരാള്‍ക്ക് മാത്രമായിരുന്നു രോഗബാധ കണ്ടെത്തിയത്. നന്നംമുക്കില്‍ 630 ടെസ്റ്റില്‍ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് കര്‍ശന നിയന്ത്രണം പിന്‍വലിച്ചത്.
പൊന്നാനി താലൂക്കിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളില്‍ ആകെ നടത്തിയ 8808 റാപ്പിഡ് ആൻറിജന്‍ ടെസ്റ്റില്‍ 129 കോവിഡ് പോസിറ്റിവ് കേസുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊന്നാനിയിലെ ബാക്കിയുള്ള ഗ്രാമപഞ്ചായത്തുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നത്. മത്സ്യത്തൊഴിലാളികള്‍, സെയില്സ്മാന്, പെയിൻറിങ് തൊഴിലാളി, നിര്‍മാണ തൊഴിലാളി, ആംബുലന്‍സ് ഡ്രൈവര്‍, ആശ വര്‍ക്കര്‍, അംഗൻവാടി ടീച്ചര്‍ എന്നിവരിലും രോഗബാധ കണ്ടെത്തിയിരുന്നു.
ദിവസക്കൂലിക്കാര്‍, വീട്ടുജോലിക്കാര്‍, വിവിധ കടകളിലെ ജീവനക്കാര്‍, ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍, ബസ് ജീവനക്കാര്‍, കേബിള്‍ ഓപറേറ്റര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ലോട്ടറി വില്പനക്കാര്, പെട്രോള്‍ പമ്പ് ജീവനക്കാര്‍ തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരിലും കോവിഡ് പോസിറ്റിവായി കണ്ടെത്തി. 129 പേരിലാണ് ഇത്തരത്തില്‍ രോഗം സ്ഥിരീകരിച്ചത്. ഈ രോഗികള്‍ പൊതുസമൂഹവുമായി സമ്പര്‍ക്കം കൂടുതലുള്ളവരായതിനാല്‍ രോഗവ്യാപന സാധ്യതയുള്ളതിനാല്‍ പ്രൈമറി, സെക്കന്‍ഡറി സമ്പര്‍ക്കം കൃത്യമായി കണ്ടെത്തി പ്രദേശത്ത് വിപുലമായ ടെസ്റ്റ് നടത്തി രോഗവ്യാപനം തടയാനാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതെന്ന് കലക്ടര്‍ അറിയിച്ചു. താലൂക്കിലെ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താൻ ജില്ല സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ കൂടുതല്‍ സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കും. രോഗവ്യാപനത്തിെൻറ തോത് കുറയുന്ന പക്ഷം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും.
മത്സ്യബന്ധനം ഇന്ന് പുനരാരംഭിക്കും
താനൂർ: പുതിയ മാർഗനിർദേശങ്ങൾ തയാറാക്കി വ്യാഴാഴ്ച മത്സ്യബന്ധനം വീണ്ടും ആരംഭിക്കും. ഹാര്‍ബറില്‍ മത്സ്യബന്ധനം പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വി. അബ്ദുറഹ്മാന് എം.എല്‍.എ പറഞ്ഞു. കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടുകയാണ്. ഉപജീവന മാര്‍ഗം എന്ന നിലയിലാണ് മത്സ്യബന്ധനം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യങ്ങളില്‍ കഴിഞ്ഞ ദിവസം ഹാര്‍ബര്‍ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളുമായും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും എം.എൽ.എ ചര്‍ച്ച നടത്തിയിരുന്നു. മത്സ്യബന്ധനം പൂർണമായും നിരോധിച്ചാല്‍ അത് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സാരമായി ബാധിക്കുമെന്നതിനാലാണ് ഇളവ് അനുവദിച്ചതെന്നും അതിനാല്‍ സമൂഹത്തിെൻറ പൊതുനന്മ കണക്കിലെടുത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്ന് വി. അബ്ദുറഹ്മാന് എം.എല്‍.എ അഭ്യർഥിച്ചു. ഹാര്‍ബര്‍ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളുമായും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള എം.എൽ.എയുടെ ചര്‍ച്ചയെ തുടര്‍ന്നാണ് താനൂര്‍ ഹാര്‍ബര്‍ കേന്ദ്രീകരിച്ച് മത്സ്യബന്ധനം പുനരാരംഭിക്കാൻ തീരുമാനമായത്.
സുരക്ഷ ക്രമീകരണങ്ങൾ
താനൂർ: ട്രിപ്പിൾ ലോക്ഡൗണിലായ താനൂരിൽ നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന് അനുമതി ലഭിച്ചതിെൻറ ആശ്വാസത്തിൽ തൊഴിലാളികൾ. സമൂഹ വ്യാപന ഭീതി നിലനിന്ന സാഹചര്യത്തിലാണ് താനൂരിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ജില്ല ആരോഗ്യ വകുപ്പിെൻറ പ്രേത്യക സംഘം താനൂരിൽ ക്യാമ്പ് ചെയ്ത ആക്ടീവ് സർവൈലൻസ് പരിശോധന നടത്തുകയും ചെയ്തിരുന്നു. പരിശോധനയുടെ അടിസ്ഥാനത്തിൽ സംഘം ഹാർബറിൽ നടപ്പാക്കേണ്ട സുരക്ഷ ക്രമീകരണങ്ങളെ കുറിച്ച് നിർദേശം നൽകുകയും ചെയ്തിരുന്നു.
മത്സ്യബന്ധനത്തിന് അനുമതി ലഭിച്ച സാഹചര്യത്തിൽ സർക്കാർ നിർദേശങ്ങൾ പൂർണമായും പാലിച്ച് വേണം തൊഴിലാളികൾ ഹാർബറിൽ എത്തേണ്ടതെന്നും സുരക്ഷ ക്രമീകരണങ്ങളിൽ വീഴ്ച വരുത്തരുതെന്നും ചെയർപേഴ്സൻ സി.കെ. സുബൈദ അറിയിച്ചു. മത്സ്യ ബന്ധനത്തിനായി താനൂർ ഹാർബറിൽ പാലിക്കേണ്ട നിർദേശങ്ങളും ഫിഷറീസ് വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഫിഷറീസ്, ഹാർബർ എൻജിനീയർ വിഭാഗം, മത്സ്യഫെഡ്, ആരോഗ്യ വകുപ്പ്, നഗരസഭ, പൊലീസ് തുടങ്ങിയ വകുപ്പുകളുടെ മേൽനോട്ടത്തിലാവും മത്സ്യബന്ധനം നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.