സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് മരുന്ന് മാറി നല്‍കിയെന്ന് പരാതി
text_fieldsകിഴിശ്ശേരി: സര്‍ക്കാര്‍ ആശുപത്രിയില്‍ വായ്പുണ്ണിന് ചികിത്സ തേടിയെത്തിയ യുവാവിന് നല്‍കിയത് കാല്‍മുട്ട് വേദനക്കുള്ള മരുന്നെന്ന് പരാതി. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഓയിന്റ്മെന്റ് വായില്‍ പുരട്ടിയ കിഴിശ്ശേരി തവനൂര്‍ ഒന്നാംമൈല്‍ നടുവത്തിച്ചാലി ജംഷീര്‍ അലിയെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് മരുന്ന് മാറിനല്‍കിയതെന്ന് യുവാവ് പറഞ്ഞു. ഡോക്ടര്‍ നിര്‍ദേശിക്കാത്ത മരുന്നാണ് ജീവനക്കാര്‍ നല്‍കിയത്. ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജംഷീര്‍ അലി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, ജില്ല കലക്ടര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ എന്നിവര്‍ക്ക് പരാതി നല്കി.
ഈ മാസം 17നാണ് ഇദ്ദേഹം കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയത്. ജനറല്‍ ഒ.പിയില്‍നിന്ന് ഡോക്ടര്‍ രണ്ട് ഇനം ഗുളികകളും ഒരു ഓയിന്റ്മെന്റും കുറിച്ചു നല്‍കുകയും ഓയിന്റ്മെന്റ് വായില്‍ പുരട്ടാന്‍ നിർദേശിക്കുകയുമായിരുന്നു. ശനിയാഴ്ച വൈകീട്ട് വരെ ഗുളികകള്‍ കഴിക്കുകയും ഓയിന്റ്മെന്റ് വായില്‍ പുരട്ടുകയും ചെയ്തു.
വെള്ളിയാഴ്ച രാത്രിയോടെ വയറുവേദന അനുഭവപ്പെടുകയും വായില്‍ മുറിവുണ്ടാകുകയും ചെയ്തതായി ജംഷീര്‍ അലി പറയുന്നു. ശനിയാഴ്ച രാവിലെ മുതല്‍ കടുത്ത ക്ഷീണവും ശക്തമായ പനിയും വിറയലും അനുഭവപ്പെട്ട് ശരീരം തളര്‍ന്നതോടെ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് വായില്‍ പുരട്ടിയത് കാല്‍മുട്ട് വേദനക്കുള്ള മരുന്നാണെന്ന് അറിഞ്ഞത്.
യുവാവിന്റെ ബന്ധുക്കള്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറെ വിവരം ധരിപ്പിച്ചെങ്കിലും എഴുതിനല്‍കിയ മരുന്ന് ശരിയാണെന്നും ഫാര്‍മസി ജീവനക്കാര്‍ക്ക് തെറ്റ് സംഭവിച്ചതാകാമെന്നുമായിരുന്നു മറുപടി. പുതിയ ജീവനക്കാരനാണ് മരുന്ന് നല്‍കിയതെന്നും അബദ്ധം സംഭവിച്ചതാകാമെന്നും മെഡിക്കല്‍ ഓഫിസര്‍ ഡോ. സുബൈര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

