കനത്ത ചൂട് കാരണമെന്ന് നിഗമനം; നെടുങ്ങോട്ടുമാടിൽ കോഴികളും കാക്കകളും കൂട്ടത്തോടെ ചത്തു
text_fieldsപള്ളിക്കൽ പഞ്ചായത്ത് 22ാം വാർഡിൽ കോഴികളും കാക്കകളും ചത്ത പുത്തനാട്ട് ഭാഗത്തെ വീട്ടിൽ വൈറ്റ് ഗാർഡ് ക്യാപ്റ്റൻ പി. അബ്ദുൽ റഹ്മാൻ അണുനശീകരണം നടത്തുന്നു
പള്ളിക്കൽ: ചൂട് കനത്തതോടെ കാക്കകൾക്കും കോഴികൾക്കും കൂട്ട ജീവഹാനി. പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ നെടുങ്ങോട്ടുമാടിലാണ് കാക്കകളും വളർത്തുകോഴികളും കൂട്ടത്തോടെ ചത്തത്. പുത്തൻനാട്ടിൽ വീട്ടിൽ കെ. മുനീറിന്റെ 14 കോഴികളും കെ.പി അബ്ദുൽ ഖബീറിന്റെ രണ്ട് കോഴികളും കെ. ജബ്ബാറിന്റെ ഒരു കോഴിയും കാരിമഠത്തിൽ ഷംസുദ്ദീന്റെ ഒമ്പത് കോഴികളുമാണ് ചത്തത്. കാക്കകളും ഇവിടെ ധാരാളം കുഴഞ്ഞു വീണും തൂക്കം പിടിച്ചും ചാവുന്നുണ്ട്.
അസഹ്യമായ ചൂടാണ് ഇതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചത്ത കാക്കയുടെ സാമ്പിൾ പരിശോധനക്ക് അയച്ചതായി വാർഡ് അംഗം മുസ്തഫ പള്ളിക്കൽ പറഞ്ഞു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബിറ പുളിയമ്പലം, വെറ്ററിനറി സർജൻ ഡോ. ബൈജു, ഹെൽത്ത് ഇൻസ്പെക്ടർ ടി.വി. ഷീബ, ജെ.എച്ച്.ഐ സഹ്യ, എ.ഡി.എസ് ഭാനുമതി, വെറ്ററിനറി വിഭാഗത്തിലെ ഉണ്ണികൃഷ്ണൻ, വി. അശ്വതി, പത്മനാഭൻ, ആശ വളണ്ടിയർ ടി.വി. ഉഷ എന്നിവർ കോഴികൾ ചത്ത വീട് സന്ദർശിച്ചു.
വെറ്ററനറി വിഭാഗത്തിന്റെ നിർദേശപ്രകാരം വാർഡ് അംഗം മുസ്തഫ പള്ളിക്കലിന്റെ നേതൃത്വത്തിൽ വൈറ്റ് ഗാർഡ് ക്യാപ്റ്റൻ പി. അബ്ദുൽ റഹിമാൻ, ടി. മൂസ എന്നിവർ സംഭവസ്ഥലത്തെ നിരവധി കോഴിക്കൂടുകൾ അണുവിമുക്തമാക്കി. ചത്ത കാക്കയുടെ സാമ്പിൾ പരിശോധ ഫലം ലഭിച്ചാലേ ജീവഹാനിക്കുള്ള കാരണം സ്ഥിരീകരിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

