വിദ്യാർഥികൾ കള്ള് കുടിച്ച നിലയിൽ; ഷാപ്പ് ജീവനക്കാരൻ പിടിയിൽ
text_fieldsസജീവ്
ചങ്ങരംകുളം: പ്രായപൂർത്തിയാവാത്ത വിദ്യാർഥികൾക്ക് കള്ള് വിൽപന നടത്തിവന്ന കള്ളുഷാപ്പ് ജീവനക്കാരനെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്‌തു. കോക്കൂരിലെ കള്ളുഷാപ്പ് ജീവനക്കാരനായ കടവല്ലൂർ സ്വദേശി കുന്നത്ത് ഞാലിൽ സജീവിനെ (60) ആണ് ചങ്ങരംകുളം എസ്.ഐ നസിയ എം. സാഹിബ്, എസ്.ഐ ശ്രീലേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ശനിയാഴ്‌ച രാത്രിയോടെയാണ് സംഭവം. ഓപറേഷൻ തൂഫാൻ പരിശോധനയുടെ ഭാഗമായി ചങ്ങരംകുളം പൊലീസ് നടത്തിയ പരിശോധനയിലാണ് കോക്കൂരിൽനിന്ന് മദ്യപിച്ച നിലയിൽ ഒമ്പതോളം വിദ്യാർഥികളെ പൊലീസ് പിടികൂടിയത്. ചോദ്യംചെയ്തതോടെയാണ് സമീപത്തെ കള്ളുഷാപ്പിൽനിന്ന് കള്ള് കുടിച്ചതാണെന്നും സ്ഥിരമായി കള്ള് കുടിക്കാറുണ്ടെന്നും വിദ്യാർഥികൾ മൊഴി നൽകിയത്.
ഉടനെകള്ളുഷാപ്പിലെത്തി ജീവനക്കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു. കള്ളുഷാപ്പ് ഉടമക്കെതിരെയും കേസെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായ സജീവനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

