തെരുവുനായ്ക്കൂട്ടങ്ങൾക്കിടയിലെ ഭയാനക ജീവിതം; പരാതി നൽകി മുസ്‍ലിം ലീഗ്
text_fieldsമൂക്കുതല ഗവ. സ്‌കൂളിന് മുന്നിൽ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ
ചങ്ങരംകുളം: മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷമാകുന്നു. വിദ്യാർഥികളുൾപ്പെടെയുള്ളവർ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം ആലങ്കോട് പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ് ആക്രമണം നടന്നിരുന്നു. ചങ്ങരംകുളം അങ്ങാടിയിലും പരിസരപ്രദേശങ്ങളിലും തള്ളുന്ന മാലിന്യം ഭക്ഷിക്കാനെത്തുന്ന നായ്ക്കളും ഏറെ ഭീഷണിയാണ്.
ചൊവ്വാഴ്ച രാവിലെ മൂക്കുതല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് മുന്നിലും നായ്ക്കൾ കൂട്ടത്തോടെ എത്തിയത് വിദ്യാർഥികളിൽ ആശങ്കയുണ്ടാക്കി. തെരുവുനായ് ശല്യത്തിന് പരിഹാരം കാണാൻ അധികൃതർ നടപടി കൈക്കൊള്ളണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
അതിനിടെ, നന്നംമുക്ക് പരിധിയിലെ രൂക്ഷമായ തെരുവുനായ് ശല്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് മുസ്‍ലിം ലീഗ് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. കാൽനടക്കാരും സ്കൂൾ വിദ്യാർഥികളും തെരുവുനായ് ശല്യം മൂലം ഏറെ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ, വീടുകളിൽപോലും പുറത്തിറങ്ങാൻ പലയിടത്തും കഴിയുന്നില്ല.
പേവിഷബാധയുള്ള നായ്ക്കൾകൂടി ഉള്ളതിനാൽ ഇവയുടെ കടിയേൽക്കുന്നത് ഗുരുതര സാഹചര്യമാണ് സൃഷ്ടിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിക്ക് വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ലീഗ് പരാതി നൽകി. പഞ്ചായത്ത് മുസ്‍ലിം ലീഗ് സെക്രട്ടറി അഷ്‌റഫ് കാട്ടിൽ, ഖാദർ മാസ്റ്റർ, അബ്ദുൽ കാദർ ആലുങ്ങൽ, റാഷിദ് നെച്ചിക്കൽ, കെ.കെ. ഗഫൂർ, വീരാവു ചേലക്കടവ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

