വ്യാജരേഖ ചമച്ച് കെട്ടിട നമ്പർ നേടാൻ ശ്രമം; കേസെടുത്തു
text_fieldsമഞ്ചേരി: പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ വള്ളുവമ്പ്രത്ത് വ്യാജരേഖ ചമച്ച് കെട്ടിട നമ്പർ നേടാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തു. പഞ്ചായത്ത് സെക്രട്ടറി പി.എസ്. സൽമാബീവിയുടെ പരാതിയിലാണ് കേസ്. പൂക്കോട്ടൂർ വില്ലേജിലെ 314/8 സർവേ നമ്പറിൽ വരുന്ന നിലം എന്ന് രേഖപ്പെടുത്തിയ സ്ഥലം വിവിധ സർക്കാർ രേഖകളിൽ 314/18 എന്ന് തിരുത്തുകയായിരുന്നു.
ഈ നമ്പറിൽപ്പെടുന്ന സ്ഥലങ്ങൾ പുരയിടമാണ്. നിലം എന്ന് രേഖപ്പെടുത്തിയ സ്ഥലത്ത് കെട്ടിടം നിർമിക്കാൻ സർക്കാർ അനുമതി വേണം. എന്നാൽ പുരയിടമാണെങ്കിൽ അനുമതിയുടെ ആവശ്യമില്ല. ഇതാണ് വ്യാജരേഖകൾ ചമക്കാൻ കാരണമെന്നാണ് വിവരം.
2019ൽ കെട്ടിടംപണിക്ക് അനുമതി കിട്ടാനായി സമർപ്പിച്ച രേഖയിലും ഇങ്ങനെ തിരുത്തിയാണ് നൽകിയിരുന്നത്. നിർമാണം പൂർത്തിയായ ശേഷം നമ്പർ കിട്ടാനായി ആധാരത്തിന്‍റെ പകർപ്പ്, കൈവശാവകാശ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ വെച്ച് അപേക്ഷ നൽകിയിരുന്നു.
പുരയിടം എന്ന് രേഖപ്പെടുത്തിയ കൈവശ സർട്ടിഫിക്കറ്റിലെ ക്യൂ.ആർ കോഡ് പഞ്ചായത്ത് അധികൃതർ സ്കാൻ ചെയ്തപ്പോൾ നിശ്ചിത സർവേ നമ്പറിൽ പുരയിടം ഇല്ലെന്ന് കണ്ടെത്തി. ഇതോടെ മോങ്ങം രജിസ്ട്രാർ ഓഫിസിൽ ചെന്ന് ആധാരത്തിന്‍റെ ഒറിജിനൽ പരിശോധിച്ചപ്പോഴാണ് തിരുത്തിയെന്ന് വ്യക്തമായത്. ഇതോടെ കലക്ടറുടെ നിർദേശപ്രകാരം മഞ്ചേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

