ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം: രണ്ടുപേർ പിടിയിൽ
text_fieldsഅസീസ്, നവാസ് മോൻ
പരപ്പനങ്ങാടി: ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പരപ്പനങ്ങാടിയിൽ പിടിയിൽ. താനൂർ സ്വദേശി എം. അസീസ് (33), ഇയാൾ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവർ കെ. നവാസ് മോൻ (39) എന്നിവരാണ് പിടിയിലായത്. അസീസിന് ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതികളുടെ ക്വട്ടേഷൻ സംഘവുമായി ബന്ധമുള്ളതായാണ് സൂചന. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് നിസാർ കുന്നുമ്മൽ നൽകിയ പരാതിയിലാണ് അറസ്റ്റെന്ന് പരപ്പനങ്ങാടി സ്റ്റേഷൻ ഹൗസ് ഓഫിസർ വിനോദ് വലിയട്ടൂർ അറിയിച്ചു.
ടി.പി വധവുമായി ബന്ധപ്പെട്ട് സെൻട്രൽ ജയിലിൽ കഴിയുന്ന അനൂപ്, റിയൽ എസ്റ്റേറ്റ് ബിസിനസ് തർക്കവുമായി ബന്ധപ്പെട്ട ധാരണ ലംഘിച്ചെന്ന തർക്കത്തെതുടർന്നാണ് ഫോൺ വഴി നിസാറിനെ ഭീഷണിപ്പെടുത്തിയത്. തുടർന്ന് കരിങ്കല്ലത്താണി സ്വദേശിയുൾപ്പെടെ പതിനാല് പേർ നിസാറിനെ വിളിച്ച് ഭീഷണി തുടർന്നതായാണ് പരാതി.
നിസാർ ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് പരപ്പനങ്ങാടി എസ്.എച്ച്.ഒ വിനോദ് വലിയാട്ടൂർ, എസ്.ഐ സലാം എന്നിവരുടെ നേതൃത്വത്തിൽ പൂരപ്പുഴ പാലത്തിനടുത്ത് നിന്ന് പ്രതികളെ പിടികൂടിയത്. അനൂപ് ആവശ്യപ്പെട്ട പ്രകാരമുള്ള ഒരു ലക്ഷം രൂപ നിസാർ കൈമാറുന്നതിനിടെയായിരുന്നു അറസ്റ്റ്. അസീസിനെതിരെ ആറ് കേസുണ്ടെന്നും ഇയാൾക്കെതിരെ കാപ്പ ചുമത്താൻ ശിപാർശ നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. നവാസ് മോന്റെ ഓട്ടോ ഇയാൾ ട്രിപ്പ് വിളിച്ചതാണെന്ന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

