വഴിക്കടവിൽ പുലിയിറങ്ങി; കൂട് തകർത്ത് കോഴികളെ പിടികൂടി
text_fieldsനിലമ്പൂർ: വഴിക്കടവ് ആനമറിയിൽ പുലിയിറങ്ങി വീട്ടുമുറ്റത്തെ കൂട് തകർത്ത് കോഴികളെ പിടികൂടി. ആനമറിയിലെ കാക്കത്തോടൻ താജുദ്ദീന്റെ വീട്ടിലെ കോഴിക്കൂടാണ് പുലി തകർത്ത് കോഴികളെ പിടികൂടിയത്. രാവിലെയാണ് തകർത്ത നിലയിൽ കണ്ടത്. പുലിയുടെ കാൽപാടുകളുണ്ട്. ഒരു മാസം മുമ്പ് സമീപത്തെ പിലാത്തൊടിക മുജീബ് റഹ്മാന്റെ വീട്ടുമുറ്റത്തെ ഇഷ്ടിക കൊണ്ടുണ്ടാക്കിയ കൂട് തകർത്ത് താറാവുകളെ പിടികൂടിയിരുന്നു. മുജീബിന്റെ വീട്ടിൽ ഒരാഴ്ച ഇടവിട്ട് രണ്ട് തവണ പുലിയെത്തിയിരുന്നു.
ശനിയാഴ്ച രാത്രി നാടുകാണി ചുരം ഒന്നാം വളവിന് താഴെ പുലി റോഡ് മുറിച്ചുകടന്ന് താഴേക്കിറങ്ങിയതായി ലോറി ഡ്രൈവർ കണ്ടിരുന്നതായി പറയുന്നു. പുലിയെ കണ്ട വിവരം താഴെ ചെക് പോസ്റ്റിലുണ്ടായിരുന്ന പൊലീസിനെ അറിയിച്ചിരുന്നതായും പ്രദേശവാസിയായ ഡ്രൈവർ പറഞ്ഞു. ചുരം താഴ്വാര പ്രദേശത്തെ വീട്ടിലാണ് പുലിയെത്തി കോഴിക്കൂട് തകർത്തത്. നിരന്തരമുള്ള പുലിസാന്നിധ്യം നാട്ടുകാരിൽ ആശങ്ക പടർത്തിയിട്ടുണ്ട്.
വടപുറം താളിപ്പൊയിലിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
മമ്പാട്: വടപുറം താളിപ്പൊയിലിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു. വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിന് വനം വകുപ്പ് നിർമിച്ച ഫെൻസിങ് കമ്പികൾ മരം ഉപയോഗിച്ച് നശിപ്പിച്ച ശേഷമാണ് കാട്ടാനക്കൂട്ടം കൃഷിഭൂമിയിൽ പ്രവേശിച്ചത്. പുളിമൂട്ടിൽ സിദ്ദീഖിന്റെ വാഴത്തോട്ടത്തിലും ഷുക്കൂർ പത്തനംതിട്ടയുടെ പറമ്പിലും കുരങ്ങമ്പുഴ റഹ്മത്തിന്റെ വാഴകളും കവുങ്ങുകളും കാട്ടാന നശിപ്പിച്ചു. ഇവർ സ്വന്തം ചെലവിൽ നിർമിച്ച ഫെൻസിങ് വേലികളും ആനക്കൂട്ടം നശിപ്പിച്ചു.
നിരവധി വിളകൾ നശിപ്പിച്ചാണ് കാട്ടാനകൾ തിരിച്ചു പോയത്. വീട്ടുമുറ്റത്തെത്തിയ ആനയുടെ ചിത്രം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. രാത്രിയായാൽ ഭയത്തോടെയാണ് ഇവിടെ നാട്ടുകാർ കഴിയുന്നത്. കൃഷിനാശവും ജനങ്ങളുടെ സുരക്ഷയും വലിയ ആശങ്കയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. അധികൃതർ അടിയന്തരമായി ഇടപെട്ട് കാട്ടാന ശല്യത്തിന് സ്ഥിരമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് സംബന്ധിച്ച് നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും ശാശ്വത പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

