ഫിനോമിനൽ നിക്ഷേപ തട്ടിപ്പ്; പെരിന്തൽമണ്ണയിൽനിന്ന് തട്ടിപ്പ് സംഘം പിരിച്ചത് 107 കോടി
text_fieldsപെരിന്തൽമണ്ണ: നിരവധി പേരിൽനിന്ന് 150 കോടിയോളം തട്ടിയെടുത്ത ഫിനോമിനൽ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പെരിന്തൽമണ്ണയിൽനിന്നുമാത്രം പിരിച്ചത് 107 കോടിയെന്ന് ക്രൈംബ്രാഞ്ച്. പെരിന്തൽമണ്ണയിലും പരിസരത്തുമുള്ള ചില ഇടനിലക്കാർ വീടുകളിലെത്തി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും മുടക്കുമുതൽ ഇരട്ടിയായി ലഭിക്കുന്നതും വിശദീകരിച്ചാണ് തങ്ങളിൽനിന്ന് വൻതുക വാങ്ങിയതെന്ന് തട്ടിപ്പിനിരയായ സ്ത്രീകൾ പറഞ്ഞു.
പണം നഷ്ടപ്പെട്ടവരിൽ കുറച്ചുപേർ മാത്രമാണ് പരാതി നൽകിയത്. പെരിന്തൽമണ്ണയിലെ ചില ആശുപത്രികളിലാണ് ഇൻഷുറൻസ് പദ്ധതി പ്രകാരം ചികിത്സ ഏർപ്പെടുത്തിയിരുന്നത്. സ്കീം തുക 20 മാസംകൊണ്ട് അടച്ചാൽ ബാക്കിയുള്ള ഒമ്പതുവർഷം ആരോഗ്യ പരിരക്ഷയും ഒമ്പതു വർഷം കഴിഞ്ഞാൽ തുക ഇരട്ടിയായി തിരികെ ലഭിക്കുമെന്നുമാണ് വിശ്വസിപ്പിച്ചിരുന്നത്. ആദ്യമാദ്യം പണം നൽകിയവർക്കെല്ലാം പദ്ധതിപ്രകാരം ചികിത്സ ലഭിച്ചു.
നിക്ഷേപം വരുന്നത് നിലച്ചതോടെയാണ് പണം ഇരട്ടിയായി നൽകാനാവാതെ കമ്പനി പൊളിഞ്ഞത്. തൃശൂരിലെ ചാലക്കുടി കേന്ദ്രീകരിച്ചാണ് കമ്പനി കാര്യമായി പ്രവർത്തിച്ചിരുന്നത്. ഒരുവിഭാഗം നിക്ഷേപകർ ഹൈകോടതിയെ സമീപിച്ചതോടെ സെറ്റിൽമെന്റ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ വസ്തുക്കൾ വിൽപന നടത്തി പണം തിരികെ നൽകാനാണ് കമ്മിറ്റി ശ്രമിക്കുന്നത്. ചാലക്കുടിയിലും മറ്റും കമ്പനി വാങ്ങിയ ഭൂമി ഇതിനായി കണ്ടെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.