Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:46 AM IST Updated On
date_range 10 Aug 2022 12:46 AM ISTഇംഗ്ലീഷ് ബിരുദധാരികളില്ലാതെ 642 ഹൈസ്കൂളുകൾ; തസ്തിക സൃഷ്ടിക്കാൻ മടിച്ച് സർക്കാർ
text_fieldsbookmark_border
തിരൂർ: കഴിഞ്ഞ അധ്യയനവർഷംതന്നെ ഇംഗ്ലീഷ് അധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ ഹൈകോടതി ഉത്തരവിട്ടിട്ടും സംസ്ഥാനത്തെ 413 ഗവ. ഹൈസ്കൂളുകളിലും, 229 എയ്ഡഡ് സ്കൂളുകളിലും ഇംഗ്ലീഷ് ബിരുദധാരികളില്ല. നിയമസഭയിൽ സർക്കാർതന്നെ നൽകിയ കണക്കാണിത്. സർക്കാർ, എയ്ഡഡ് ഹൈസ്കൂൾ വിഭാഗങ്ങളിലായി 642 ഇംഗ്ലീഷ് ബിരുദധാരികളില്ലെന്നാണ് മറുപടിയായി നിയമസഭയിൽ അറിയിച്ചത്. ഇതിനാൽ, മറ്റു വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവരിൽനിന്ന് ഇംഗ്ലീഷും പഠിക്കേണ്ട ഗതികേടിലാണ് വിദ്യാർഥികൾ. ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളുള്ള സർക്കാർ ഹൈസ്കൂളുകളിൽ പോലും തസ്തികയില്ല. എട്ടു മുതൽ 10 വരെ ക്ലാസുകളിൽ അഞ്ച് ഡിവിഷൻ ഉണ്ടെങ്കിൽ മാത്രമേ സർക്കാർ ഇംഗ്ലീഷ് തസ്തിക അനുവദിക്കൂ. 2001ൽ ഇംഗ്ലീഷിൽ ബിരുദവും ബി.എഡും പൂർത്തീകരിച്ചവർ മാത്രമേ ഇംഗ്ലീഷ് പഠിപ്പിക്കാവൂവെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. 2003ൽതന്നെ ഹൈസ്കൂളിൽ ഇംഗ്ലീഷിന് മറ്റു ഭാഷവിഷയങ്ങളെപോലെ പിരീയഡ് അടിസ്ഥാനത്തിൽ തസ്തിക അനുവദിക്കാൻ ഉത്തരവിറക്കിയിരുന്നു. എല്ലാ ഹൈസ്കൂളുകളിലും ഇംഗ്ലീഷ് അധ്യാപക തസ്തിക അനുവദിക്കാൻ 2018ൽ പി.ടി.എ പ്രസിഡന്‍റുമാർ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തിരുന്നു. 2021 ആഗസ്റ്റ് 10ന് അതേ അധ്യയനവർഷംതന്നെ അധ്യാപക തസ്തിക അനുവദിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയിരുന്നു. എന്നാൽ, സർക്കാർ ഗൗനിച്ചില്ല. സർക്കാർ നിർദേശം പാലിക്കാത്തതിനാൽ പി.ടി.എ പ്രസിഡന്‍റുമാർ വീണ്ടും കോടതിയലക്ഷ്യ നടപടികളുമായി ഹൈകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് മറ്റു ഭാഷ വിഷയങ്ങൾക്ക് തസ്തിക അനുവദിക്കുന്ന രീതിയിൽ പീരിയഡ് അടിസ്ഥാനത്തിൽ ഇംഗ്ലീഷ് തസ്തികകളും അനുവദിക്കാൻ കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ, വിഷയം പഠിക്കാൻ ഉന്നതതല കമ്മിറ്റിയും സബ് കമ്മിറ്റിയും രൂപത്കരിക്കുകയും റിപ്പോർട്ട് സമർപ്പിക്കാൻ ഒക്ടോബർ 31 വരെ സമയം നൽകുകയും ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ മറുപടി നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story