Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 8:10 PM GMT Updated On
date_range 6 Aug 2022 8:10 PM GMTഗ്രീൻഫീൽഡ് ഹൈവേ: മൂന്ന് ജില്ലയിൽ ഏറ്റെടുക്കുന്നത് 547 ഹെക്ടർ ഭൂമി
text_fieldsbookmark_border
blurb: 277.48 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്ന പാലക്കാട് ജില്ലയിൽ ഈ മാസം 10ന് ഫീൽഡ് സർവേ തുടങ്ങും പാലക്കാട്: കോഴിക്കോട്-മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിച്ച് നിർമിക്കുന്ന ഗ്രീൻഫീൽഡ് ഹൈവേക്ക് മൂന്ന് ജില്ലയിൽനിന്നുമായി ആകെ ഏറ്റെടുക്കുക 547 ഹെക്ടർ ഭൂമി. കോഴിക്കോട് ജില്ലയിൽ ഫീൽഡ് സർവേ ഏറക്കുറെ പൂർത്തിയായി. പാലക്കാട് ജില്ലയിൽ ഈ മാസം 10ന് സർവേ ആരംഭിക്കും. സ്ഥലമെടുപ്പ് നടപടി പുരോഗമിക്കവേ, കിടപ്പാടവും കൃഷിയിടവും നഷ്ടപ്പെടുമെന്ന ആശങ്ക ജനങ്ങളിൽ ശക്തമാണ്. കേന്ദ്ര സർക്കാറിന്‍റെ ഭാരത്മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ഗ്രീൻഫീൽഡ് ഹൈവേക്ക് മൂന്ന് ജില്ലയിലായി 121 കി.മീറ്ററാണ് ദൈർഘ്യം. 61.44 കി.മീ. പാലക്കാടും 52.96 കി.മീ. മലപ്പുറത്തും 6.60 കി.മീ. കോഴിക്കോട്ടും എന്നിങ്ങനെയാണിത്. കോയമ്പത്തൂർ-പാലക്കാട് ദേശീയപാതയിലെ മരുതറോഡ് വില്ലേജ് ഭാഗത്തുനിന്ന് തുടങ്ങി കോഴിക്കോട് എൻ.എച്ച് 66ലെ പന്തീരാങ്കാവിലാണ് പാത അവസാനിക്കുന്നത്. മൂന്ന് ജില്ലയിലുമായി 39 വില്ലേജിലൂടെയാണ് പാത കടന്നുപോകുന്നത്. നിർമാണത്തിനും സ്ഥലമേറ്റെടുപ്പിനുമായി ആകെ വകയിരുത്തിയത് 8000 കോടി രൂപയാണ്. സ്ഥലമേറ്റെടുപ്പിന് മുന്നോടിയായുള്ള ത്രീ എ വിജ്ഞാപനം ജൂൺ ആദ്യം പുറത്തിറക്കി. തുടർന്ന് ഇറക്കിയ ത്രീ സി വിജ്ഞാപനപ്രകാരമാണ് ഇപ്പോൾ സ്ഥലമുടമകളുടെ പരാതികളിൽ ഹിയറിങ് നടക്കുന്നത്. ഡ്രോൺ സർവേ പ്രകാരം റോഡിന്‍റെ അലൈൻമെന്‍റിൽ വ്യക്തതയില്ലാത്തത് ജനങ്ങളിൽ പരക്കെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇതുമൂലം ആരുടെയെല്ലാം വീടും സ്ഥലവും നഷ്ടപ്പെടുമെന്ന് കൃത്യമായി നിർണയിക്കാൻ കഴിഞ്ഞിട്ടില്ല. ഫീൽഡ് സർവേയിലൂടെ ഇതിൽ വ്യക്തത വരുമെന്ന് അധികൃതർ പറയുന്നു. അലൈൻമെന്റ് തയാറാക്കുന്നതിന് 25 ശതമാനം ഭൂമി അധികമായി രേഖപ്പെടുത്തിയാണ് ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അളവ് തിട്ടപ്പെടുത്തിയിരുന്നത്. എന്നാൽ, പാത നിർമിക്കാൻ 45 മീറ്റർ വീതി കൃത്യമായി രേഖപ്പെടുത്തിയാണ് അളന്നെടുക്കുക. ഇതിനാൽ, ജൂൺ ആദ്യം പുറത്തുവന്ന ത്രീ എ വിജ്ഞാപനപ്രകാരം ഏറ്റെടുക്കാൻ ഉദ്ദേശിച്ചിരുന്ന (നോട്ടിഫൈഡ് ഏരിയ) സ്ഥലത്തിന്‍റെ അളവിൽ അൽപം കുറവുണ്ടാകും. ദേശീയപാത സ്ഥലമേറ്റെടുക്കുന്നതിന് നൽകുന്ന നഷ്ടപരിഹാര പാക്കേജ് തന്നെയായിരിക്കും ഈ പദ്ധതിക്കും അവലംബിക്കുക. ഭൂമിയേറ്റെടുത്തുകൊണ്ടുള്ള ത്രീ ഡി വിജ്ഞാപനം ഒക്ടോബർ ആദ്യം ഉണ്ടാകും. പാലക്കാട് താലൂക്കിലെ മരുത റോഡിൽനിന്നാണ് 10ന് ഫീൽഡ് സർവേ ആരംഭിക്കുക. ഇതുസംബന്ധിച്ച് തിങ്കളാഴ്ച പാലക്കാട്ട് ഉന്നതതലയോഗം ചേരും. -സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story