Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 1:44 AM IST Updated On
date_range 5 July 2020 1:44 AM ISTകാലിക്കറ്റിൽ മുൻ എസ്.എഫ്.ഐ നേതാവിന് 10 വർഷത്തിനുശേഷം മാർക്ക് ദാനം
text_fieldsbookmark_border
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ മുൻ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗത്തിന് എം.എ പരീക്ഷയിൽ മാർക്ക് ദാനം എന്ന ആരോപണം. സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായാണ് പരീക്ഷയെഴുതി 11 വർഷങ്ങൾക്കുശേഷം വനിത നേതാവിന് 21 മാർക്ക് ദാനമായി നൽകിയത് എന്നാണ് ആരോപണം. ചട്ടവിരുദ്ധമായി നൽകിയ മാർക്ക് പിൻവലിക്കണമെന്നും സർവകലാശാലക്ക് എതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി, ചാൻസലർകൂടിയായ ഗവർണർക്ക് പരാതി നൽകി. 2007-09 അധ്യയന വർഷം സർവകലാശാല കാമ്പസിൽ വിമൻസ് സ്റ്റഡീസിന് പഠിച്ച എസ്.എഫ്.ഐ നേതാവിനുവേണ്ടി വർഷങ്ങൾക്കുശേഷം മാർക്ക് തിരുത്തുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. മുൻ വി.സിയുടെ ഉത്തരവ് തള്ളിയാണ് മാർക്ക് ദാനം നൽകിയത്. 2009ൽ നൽകിയ എം.എ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് തിരികെ വാങ്ങി, ഭേദഗതി ചെയ്ത പുതിയ മാർക്ക് ലിസ്റ്റ് പരീക്ഷ ഭവൻ നൽകിയെന്നും പരാതിയുണ്ട്. യൂനിവേഴ്സിറ്റിയിൽ കരാറടിസ്ഥാനത്തിൽ അധ്യാപക നിയമനം നേടിയ മുൻ വിദ്യാർഥി നേതാവിന് സ്ഥിരം അധ്യാപക നിയമനത്തിനുള്ള ഇൻറർവ്യൂവിൽ യോഗ്യത പരീക്ഷക്കുള്ള ഇൻഡക്സ് മാർക്ക് കിട്ടാനാണ് മാർക്ക് ദാനമെന്നാണ് ആക്ഷേപം. മതിയായ ഹാജർ ഇല്ലാത്ത വിദ്യാർഥികൾക്ക് ഹാജറിനുള്ള മാർക്ക് നൽകാൻ പാടില്ലെന്ന ചട്ടം മറികടന്ന് എല്ലാ പേപ്പറിനും തനിക്ക് മുഴുവൻ മാർക്കും നൽകണമെന്ന വിദ്യാർഥി നേതാവിൻെറ 2009ലെ അപേക്ഷ അന്ന് െവെസ് ചാൻസലറായിരുന്ന അൻവർ ജഹാൻ സുബേരി തള്ളിയിരുന്നു. എന്നാൽ, അടുത്തിടെ അപേക്ഷ പരിഗണിച്ച സിൻഡിക്കേറ്റ് സ്ഥിരം സമിതി 21 മാർക്ക് അധികമായി നൽകാൻ തീരുമാനിക്കുകയായിരുന്നു. മുൻ വി.സിയുടെ ഉത്തരവ് മറച്ചുവെക്കുന്നതിനുവേണ്ടി വകുപ്പ് മേധാവിയായിരുന്ന പ്രഫസറെ നീക്കി ചട്ടവിരുദ്ധമായി ജൂനിയർ അധ്യാപികയെ വകുപ്പ് മേധാവിയായി നിയമിച്ച ശേഷമാണ് അധിക മാർക്ക് നൽകുന്നതിനുള്ള അപേക്ഷയിൽ തീരുമാനമെടുത്തതെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story