Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:43 AM IST Updated On
date_range 19 April 2022 5:43 AM ISTഅരീക്കോട്ട് തെരുവുനായ് ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്
text_fieldsbookmark_border
അരീക്കോട്: അരീക്കോട് പഞ്ചായത്തിലെ താഴത്തങ്ങാടി, മാതക്കാട് വാർഡുകളിൽ തെരുവുനായുടെ ആക്രമണത്തിൽ ഒരുകുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റ്. ഞായറാഴ്ച വൈകീട്ട് ആറിനുശേഷമാണ് പേവിഷബാധ ഉണ്ടെന്ന് സംശയിക്കുന്ന ആക്രമണകാരിയായ തെരുവുനായെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയത്. തുടർന്ന് പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിരുന്നു. ഇതിനിടയിലാണ് രാത്രി മാതക്കോട് വീട്ടുമുറ്റത്ത് ഇറങ്ങിയ മൂന്ന് വയസ്സുകാരൻ റംസാന് നേരെ ആക്രമണമുണ്ടായത്. തിങ്കളാഴ്ച പുലർച്ച താഴത്തങ്ങാടിയിലും രണ്ടുപേർക്ക് നേരെ ആക്രമണമുണ്ടായി. താഴത്തങ്ങാടി സ്വദേശികളായ സുറാബി (43), ഹുസൈൻ (52) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. മൂവർക്കും ശരീരത്തിന്റെ വിവിധ ഇടങ്ങളിലാണ് നായുടെ ആക്രമണത്തിൽ മുറിവേറ്റത്. മൂവരും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. നായ് പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ഭീതി പരത്തിയതോടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ.ടി. അബ്ദു ഹാജിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ അടിയന്തര യോഗം ചേർന്ന് നായെ പിടികൂടാൻ എടവണ്ണയിൽനിന്ന് ഇ.ആർ.എഫ് സംഘത്തെ എത്തിച്ചു. യോഗത്തിൽ നായെ ഉടൻ പിടികൂടാനും നിരീക്ഷണത്തിൽ വെക്കാനും തുടർനടപടികൾ എടുക്കാനും തീരുമാനിച്ചു. വിവിധ ഇടങ്ങളിൽ പരിശോധന നടത്തിയെങ്കിലും തിങ്കളാഴ്ച നായെ പിടികൂടാൻ സാധിച്ചിട്ടില്ല. നായെ കാണുന്നവർ ഉടൻ ജനപ്രതിനിധികളെയോ പൊലീസിനെയോ പഞ്ചായത്ത് ഓഫിസിലോ അറിയിക്കണമെന്ന് അരീക്കോട് പഞ്ചായത്ത് അധികൃതർ അറിയിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്‍റ് അഡ്വ. ദിവ്യ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സഹൂദ് മാസ്റ്റർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വൈ.പി. സുലൈഖ, പഞ്ചായത്ത് സെക്രട്ടറി വിനി, അരീക്കോട് എസ്.എച്ച്.ഒ സി.വി. ലൈജു മോൻ, വൈറ്ററിനറി സർജൻ ഡോ. നൗഫൽ, കെ.വി. ശിവാനന്ദൻ, കെ. സാദിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story