Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:45 AM IST Updated On
date_range 31 March 2022 5:45 AM ISTഇന്നത്തെ പരീക്ഷയിലെ വിദ്യാർഥിസാന്നിധ്യം പരിശോധിച്ച് ടൈംടേബിൾ മാറ്റം ആലോചിക്കും -സർവകലാശാല
text_fieldsbookmark_border
കൊച്ചി: വ്യാഴാഴ്ച നടക്കുന്ന എം.ബി.ബി.എസ് പരീക്ഷയിലെ വിദ്യാർഥി സാന്നിധ്യം പരിശോധിച്ച ശേഷം പരീക്ഷ ടൈംടേബിൾ മാറ്റേണ്ടതുണ്ടോയെന്ന് തീരുമാനിക്കുമെന്ന് ആരോഗ്യ സർവകലാശാല ഹൈകോടതിയിൽ. വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ സർവകലാശാലയുടെ പരിഗണനയിലുമുണ്ട്. പരാതികൾ പരിഹരിക്കാൻ നടപടി സ്വീകരിക്കും. വ്യാഴാഴ്ച പരീക്ഷക്ക് ഹാജരാകുന്ന വിദ്യാർഥികളുടെ ശതമാനക്കണക്ക് പരിശോധിച്ചശേഷം പരീക്ഷ ബോർഡ് ടൈംടേബിൾ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് സർവകലാശാലയുടെ അഭിഭാഷകൻ അറിയിച്ചു. പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് 500ലേറെ വിദ്യാർഥികൾ നൽകിയ ഹരജിയിലാണ് സർവകലാശാലയുടെ വിശദീകരണം. ഇതേതുടർന്ന് ഹരജി വീണ്ടും ഏപ്രിൽ നാലിന് പരിഗണിക്കാൻ ജസ്റ്റിസ് രാജ വിജയരാഘവൻ മാറ്റി. പാഠ്യപദ്ധതി പ്രകാരമുള്ള പരിശീലന കാലയളവ് പൂർത്തിയാക്കാതെയാണ് ആരോഗ്യ സർവകലാശാല വ്യാഴാഴ്ച മുതൽ പരീക്ഷ നടത്തുന്നതെന്നായിരുന്നു അവസാന വർഷ എം.ബി.ബി.എസ് പഠനം നടത്തുന്ന വിദ്യാർഥികളുടെ ആരോപണം. തേഡ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി പാർട്ട്-രണ്ട് പരീക്ഷ തീയതികൾ മാറ്റാൻ സർവകലാശാലക്ക് നിർദേശം നൽകണമെന്നായിരുന്നു ആവശ്യം. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ, തിയറി ക്ലാസുകൾ, പ്രാക്ടിക്കൽ, ക്ലിനിക്കൽ പോസ്റ്റിങ്, സെമിനാറുകൾ ഉൾപ്പെടെ ആവശ്യത്തിനുള്ള പരിശീലനം നൽകാൻ കോളജുകൾക്ക് കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി. പാഠ്യപദ്ധതി പ്രകാരമുള്ള പരിശീലന പരിപാടികൾ പൂർത്തിയാക്കാൻ കോളജുകൾക്ക് നിർദേശം നൽകുന്നതിനു പകരം സർവകലാശാല പരീക്ഷ നടത്തുകയാണ്. സെപ്റ്റംബർ/ ഒക്ടോബർ മാസങ്ങളിൽ നടത്തുന്ന പരീക്ഷ റെഗുലർ പരീക്ഷയാക്കി എഴുതാൻ വിദ്യാർഥികളെ അനുവദിക്കുമോയെന്നും അല്ലാത്തപക്ഷം, ഈ പരീക്ഷകൾ നേരത്തെ നടത്താനാവുമോയെന്നും കോടതി ചോദിച്ചിരുന്നു. റെഗുലർ പരീക്ഷ 2915ഉം സപ്ലമെന്ററി പരീക്ഷ 811ഉം വിദ്യാർഥികൾ എഴുതുന്നുണ്ടെന്നും ഇവ പൊതുപരീക്ഷയായതിനാൽ മാറ്റിവെക്കാനാവില്ലെന്നും സർവകലാശാല അറിയിച്ചു. തേഡ് പ്രഫഷനൽ പാർട്ട്-രണ്ട് പരീക്ഷ സെപ്റ്റംബറിൽ നടത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും വ്യക്തമാക്കി. തുടർന്നാണ് ഹരജിക്കാരുടെ ആവശ്യംകൂടി പരിഗണിച്ച് നാലിന് വീണ്ടും ഹരജി പരിഗണിക്കാൻ മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story