Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:32 AM IST Updated On
date_range 22 Feb 2022 5:32 AM ISTതിരുനാവായ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി
text_fieldsbookmark_border
മലപ്പുറം: തിരുനാവായ പഞ്ചായത്തില്‍ വൈരങ്കോട് ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ച് ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയവ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ജില്ല മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. വൈരങ്കോട് ക്ഷേത്രത്തിനടുത്ത് പട്ടര്‍നടക്കാവിലെ ബേക്കറിയില്‍നിന്ന് തണ്ണിമത്തന്‍ ജ്യൂസ് കഴിച്ചവരെയാണ് അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ബേക്കറിയില്‍നിന്ന് വെള്ളം ശേഖരിക്കുകയും രാസ പരിശോധനക്കായി ലാബിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ശുദ്ധമായ പാനീയങ്ങളെ സംബന്ധിച്ച് ബോധവത്കരണ പോസ്റ്ററുകള്‍ തയാറാക്കുന്നതിനും പഞ്ചായത്തിലും ക്ഷേത്ര പരിസരങ്ങളിലും ബോധവത്കരണ നടത്തുന്നതിനും മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെയും പഞ്ചായത്തിന്‍റെയും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ നിര്‍ത്തിവെക്കുകയും ഭക്ഷ്യ സുരക്ഷ ഓഫിസര്‍ കടകളില്‍നിന്ന് പരിശോധനക്കായി ഭക്ഷണ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ജില്ല മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ നടത്തിയ അടിയന്തര ആര്‍.ആര്‍.ടി യോഗ തീരുമാന പ്രകാരമാണ് നടപടികള്‍ സ്വീകരിച്ചത്. പൊതുസ്ഥലങ്ങളിലും ഉത്സവ പ്രദേശങ്ങളിലുംനിന്ന് പാനീയങ്ങളും ഐസ്, ഐസ്‌ക്രീം തുടങ്ങിയവയും കഴിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം കഴിക്കരുതെന്നും ഡി.എം.ഒ ആർ. രേണുക അറിയിച്ചു. ജില്ല സര്‍വയലന്‍സ് ഓഫിസര്‍ ഡോ. കെ. മുഹമ്മദ് ഇസ്മായില്‍, ജില്ല എജുക്കേഷന്‍ മീഡിയ ഓഫിസര്‍ പി. രാജു, ടെക്‌നിക്കല്‍ അസിസ്റ്റന്‍റ് പി. പ്രകാശ് എന്നിവര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. തിരുനാവായ കുടംബാരോഗ്യത്തില്‍ നടന്ന ആര്‍.ആര്‍.ടി യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുഹറാബി, ജില്ല പഞ്ചായത്ത് അംഗം ഫൈസല്‍ എടശ്ശേരി, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മുസ്തഫ, ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ ദേവയാനി, മറ്റു ജനപ്രതിനിധികള്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. സലീം ഇസ്മയില്‍, വെട്ടം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അബ്ദുല്‍ റഷീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദേവദാസ്, ഭക്ഷ്യ സുരക്ഷാ ഓഫിസര്‍ പ്രിയ വില്‍ഫ്രഡ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story