Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:32 AM IST Updated On
date_range 9 Jan 2021 5:32 AM ISTഓൺലൈൻ വായ്‌പ കെണിയിൽ പണം നഷ്ടപ്പെട്ടതായി പരാതി
text_fieldsbookmark_border
* 30 ആപ്പുകളില്‍ നിന്നായി രണ്ട് ലക്ഷം രൂപയോളം വായ്പയെടുപ്പിച്ചു * പരാതി നൽകിയത് ഫോട്ടോകള്‍ മോശമായി ചിത്രീകരിച്ച് പലർക്കും അയച്ചതോടെ പെരിന്തല്‍മണ്ണ: ഓണ്‍ലൈന്‍ മൊബൈല്‍ ആപ്പുകളിലൂടെ വായ്പയെടുത്ത് പണം നഷ്ടമായ യുവാക്കൾ പൊലീസിൽ പരാതി നൽകി. ആലിപ്പറമ്പിലെ മണലായ, പള്ളിമുക്ക് സ്വദേശികളാണ് പെരിന്തല്‍മണ്ണ പൊലീസിന് പരാതി നല്‍കിയത്. 24 വയസ്സുകാരായ ഇരുവർക്കും വ്യത്യസ്ത കേസുകളിൽ ഉള്‍പ്പെട്ടാണ് പണം നഷ്ടമായത്. കഴിഞ്ഞ ജൂലൈയിലാണ് തട്ടിപ്പിൻെറ തുടക്കം. 90 ദിവസത്തെ കാലാവധിയില്‍ വായ്‌പ ലഭിക്കുമെന്നും റിസര്‍വ് ബാങ്ക് അംഗീകൃത ആപ്പ് ആണെന്നും പറഞ്ഞ് മൊബൈല്‍ ഫോണിൽ ലിങ്ക് വന്നു. അതില്‍ പറഞ്ഞപ്രകാരം 5000 രൂപ വായ്പയെടുത്തു. തിരിച്ചടവ് കാലാവധി ഏഴ് ദിവസമായി ചുരുങ്ങുകയും നാല് ദിവസം കഴിഞ്ഞപ്പോള്‍ തിരിച്ചടക്കാന്‍ നിർബന്ധിച്ചു വിളി വരികയും ചെയ്തു. ഉടൻ അടച്ചില്ലെങ്കില്‍ ഗാലറിയിലെ ഫോട്ടോയെടുത്ത് മറ്റ് ഗ്രൂപ്പിലേക്ക് അയക്കുമെന്നും കോണ്‍ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് തട്ടിപ്പുകാരാണെന്ന് പറഞ്ഞ് മെസേജ് അയക്കുമെന്നും ഭീഷണിപ്പെടുത്തി. പണമടക്കാന്‍ നിവൃത്തിയില്ലെന്ന് പറഞ്ഞപ്പോള്‍ അവരുടെ തന്നെ രണ്ട് ആപ്പുകള്‍ ഉണ്ടെന്നും അതില്‍നിന്ന് വായ്പയെടുത്ത് ഇത് ക്ലോസ് ചെയ്യാനും പറഞ്ഞു. ആ രണ്ട് ആപ്പുകളില്‍ നിന്നും 5000 രൂപ വായ്‌പ എടുത്തപ്പോള്‍ അക്കൗണ്ടില്‍ 3700 രൂപ വീതമാണ് കിട്ടിയത്. മൂന്നുദിവസം കഴിഞ്ഞപ്പോള്‍ 10,200 രൂപയുടെ വായ്‌പ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിളിവന്നു. വേറെ ആപ്പില്‍ നിന്ന് ലോണെടുക്കാന്‍ നിര്‍ദേശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റ് നാല് ആപ്പുകളില്‍ നിന്നായി 20,000 രൂപ കൂടി വായ്‌പ എടുത്തു. ഇത്തരത്തില്‍ 30 ആപ്പുകളില്‍ നിന്നായി രണ്ട് ലക്ഷം രൂപയോളം ഭീഷണിപ്പെടുത്തി വായ്പയെടുപ്പിച്ചു. രജിസ്റ്റേർഡ് കമ്പനികള്‍ അല്ലെന്ന് മനസിലാക്കിയതോടെ ഒടുവില്‍ ഗ്രാമീൺ ബാങ്കില്‍നിന്ന് വായ്‌പ എടുത്ത് ഇത് തിരിച്ചടച്ചു. അതേസമയം, അടയ്ക്കാന്‍ വൈകിയതിനാല്‍ ഫോട്ടോകള്‍ ഗാലറിയില്‍ നിന്നും മറ്റുമെടുത്ത് മോശമായി ചിത്രീകരിച്ച് കോണ്‍ടാക്ട് ലിസ്റ്റ് ഹാക്ക് ചെയ്ത് പലർക്കും അയച്ചുകൊടുത്തു. ഇതോടെയാണ് യുവാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story