Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 5:28 AM IST Updated On
date_range 6 Aug 2020 5:28 AM ISTസന്ദർശക വിസ: വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപ് മലയാളികൾക്ക് യാത്രാവിലക്ക്
text_fieldsbookmark_border
കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് എമിഗ്രേഷൻ പൂർത്തിയാക്കിയ ശേഷമാണ് യാത്രാ അനുമതി നിഷേധിച്ചത് ദുബൈ: യു.എ.ഇയിലേക്കുള്ള സന്ദർശക വിസയുമായി യാത്ര ചെയ്യാനെത്തിയ മലയാളികൾക്ക് വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപ് യാത്രാ അനുമതി നിഷേധിച്ചു. ചൊവ്വാഴ്ച രാത്രി കോഴിക്കോട് വിമാനത്താവളത്തിലാണ് സംഭവം. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ബോർഡിങ് പാസുമായി ലോഞ്ചിലെത്തിയ ശേഷമാണ് ഇവരെ തിരിച്ചിറക്കിയത്. ദുബൈയിലെ കുടുംബാംഗങ്ങളുടെ അടുക്കലേക്ക് മടങ്ങിപ്പോകാനൊരുങ്ങിയ കാസർകോഡ് സ്വദേശിയായ വിദ്യാർഥിക്കും തൃശൂരിൽ നിന്നുള്ള പെൺകുട്ടിക്കുമാണ് അനുമതി നിഷേധിച്ചത്. വിസിറ്റിങ് വിസക്കാർക്ക് യാത്ര ചെയ്യാൻ ഇന്ത്യൻ സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഇവരെ വിലക്കിയത്. സന്ദർശക വിസക്കാർക്ക് യാത്ര ചെയ്യാൻ യു.എ.ഇ അനുമതി നൽകിയിട്ടുണ്ടെന്ന് ഇവർ പറഞ്ഞെങ്കിലും വിമാനത്താവളത്തിലെ എമിഗ്രേഷൻ അധികൃതർ കനിഞ്ഞില്ല. ഇവരെ കൊണ്ടുപോകാൻ തയാറാണെന്ന് ൈഫ്ല ദുബൈ എയർലൈൻ അറിയിച്ചെങ്കിലും കാര്യമുണ്ടായില്ല. ചൊവ്വാഴ്ച രാത്രി 9.30നായിരുന്നു വിമാനം. കോവിഡ് പരിശോധന പൂർത്തിയാക്കിയതിൻെറ സർട്ടിഫിക്കറ്റുമായാണ് ഇവർ വിമാനത്താവളത്തിൽ എത്തിയത്. എമിഗ്രേഷനിലെത്തിയപ്പോൾ ഉദ്യോഗസ്ഥർ സന്ദർശക വിസക്കാരുടെ കാര്യത്തിൽ സംശയം പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് ക്ലിയറൻസ് നൽകി. വിമാനത്തിലേക്ക് കയാറാൻ സമയമായപ്പോഴാണ് എമിഗ്രേഷൻ അധികൃതർ എത്തി തടഞ്ഞത്. ഇവർക്കൊപ്പമുണ്ടായിരുന്ന റസിഡൻറ് വിസക്കാരെ യാത്ര ചെയ്യാൻ അനുവദിക്കുകയും ചെയ്തു. അതേസമയം, സന്ദർശക വിസക്കാർക്ക് യു.എ.യിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്ത് നൽകിയിട്ടുണ്ടെന്ന് ഇന്ത്യൻ അംബാസിഡർ പവൻ കപൂർ പറഞ്ഞു. ഇന്ത്യയിൽ നിന്ന് യാത്രാ അനുമതി ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസം മലയാളികളായ സഹോദരങ്ങൾ അമേരിക്ക വഴി ദുബൈയിലേക്ക് യാത്ര ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story