Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2020 2:54 PM IST Updated On
date_range 9 July 2020 2:54 PM ISTതട്ടുകടകൾ രാവിലെ തുറക്കുന്നു; നഷ്ടം സഹിച്ച് ഹോട്ടലുകൾ
text_fieldsbookmark_border
ശ്രീകണ്ഠപുരം: വൻതുക മാസവാടകയും മറ്റും നൽകി പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കും റസ്റ്ററൻറുകൾക്കും തിരിച്ചടിയായി ചില തട്ടുകടകൾ. കോവിഡിനെ തുടർന്ന് അടച്ചിട്ട ഹോട്ടലുകൾ രണ്ടാഴ്ച മുമ്പാണ് സർക്കാർ നിർദേശപ്രകാരം തുറന്നത്. പാർസലായും അകലം പാലിച്ച് ഇരുന്നും ഭക്ഷണ വിതരണം നടക്കുന്നതിനിടെയാണ് പലയിടത്തും തട്ടുകടകൾ തിരിച്ചടിയായത്. വൈകീട്ട് മൂന്നിനു ശേഷം മാത്രം തുറന്നിരുന്ന തട്ടുകൾ നിലവിൽ അതിരാവിലെ മുതൽ പ്രവർത്തിക്കാൻ തുടങ്ങിയതോടെയാണ് പലയിടത്തും ഹോട്ടലുകൾ വൻ പ്രതിസന്ധിയിലായത്. തട്ടുകടകൾ രാവിലെ തുറക്കുന്നതിനാൽ ഹോട്ടലുകളിൽ കച്ചവടം നാമമാത്രമായെന്നും കടം വർധിെച്ചന്നും ഹോട്ടലുടമകൾ പറയുന്നു. തൊഴിലാളികളുടെ കൂലിയും മാസവാടകയും സാധനങ്ങൾ വാങ്ങിയ തുകയും നൽകാനാവുന്നില്ല. ബാക്കി വന്ന ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു കളയേണ്ട ഗതികേട് വേറെയും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊലീസ് വൈകീട്ട് കൃത്യസമയത്തുതന്നെ ഹോട്ടലുകളും മറ്റു കടകളും പൂട്ടിക്കും. എന്നാൽ, തട്ടുകടക്കാർക്ക് ഈ നിയമം ബാധകമല്ല. പാതയോരങ്ങളിലെല്ലാം നിയമം ബാധകമാക്കാതെ നിരവധി തട്ടുകടകൾ പ്രവർത്തിക്കുന്നുണ്ട്. ഹോട്ടലിലെ വിലയും അതിൽ കൂടുതലും ഇവർ ഈടാക്കുന്നുമുണ്ട്. ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിൻെറയും മറ്റും പരിശോധനയുണ്ടാവാറുണ്ടെങ്കിലും തട്ടുകടകളിൽ ഉണ്ടാവാറില്ല. പലയിടത്തും ഹോട്ടലുകാരും തട്ടുകടക്കാരും തമ്മിൽ തർക്കവും ഉടലെടുത്തിട്ടുണ്ട്. സംസ്ഥാന പാതയോരത്ത് ചെങ്ങളായി ചേരൻ കുന്നിൽ ഹോട്ടലിനു മുന്നിൽ തട്ടുകട സ്ഥാപിച്ചതിനെ ചൊല്ലി തർക്കമുണ്ടാവുകയും പഞ്ചായത്തിലും കലക്ടർക്കുമുൾപ്പെടെ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. തട്ടുകടകൾ വൈകീട്ട് മാത്രം തുറക്കാനുള്ള അനുമതി നൽകി പ്രശ്ന പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഹോട്ടലുടമകളും സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story