Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 1:43 AM IST Updated On
date_range 6 July 2020 1:43 AM ISTവളയത്ത് ക്വാറൻറീനിൽ മരിച്ച പ്രവാസിയുടെ കോവിഡ് പരിശോധനഫലം നെഗറ്റിവ്
text_fieldsbookmark_border
നാദാപുരം: ക്വാറൻറീനിലിരിക്കെ മരിച്ച വളയം സ്വദേശിയുടെ ഫലം നെഗറ്റിവ്. വളയം ചെക്കോറ്റയിലെ കുളങ്ങരത്ത് അബ്ദുൽ കരീമിനെ (54) യാണ് ക്വാറൻറീനിലിരിക്കെ ശനിയാഴ്ച വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വടകര ഗവ. ആശുപത്രിയിൽനിന്ന് ഞായറാഴ്ച സ്രവം ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റിവായത്. കഴിഞ്ഞ മാസം 22നാണ് ഇയാൾ വിദേശത്തുനിന്നെത്തിയത്. തുടർന്ന് വീട്ടിൽ ക്വാറൻറീനിൽ കഴിയുകയായിരുന്നു. വീട്ടുകാർ വീടിൻെറ താഴത്തെ നിലയിലും ഇയാൾ വീടിന് മുകളിലുമായിരുന്നു താമസം. ശനിയാഴ്‌ച രാത്രി എട്ടര മണിയോടെ വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ ഭാര്യ മുറിയിലെത്തി നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. തിങ്കളാഴ്ച ഉച്ച 12ന് മൃതദേഹം സംസ്കരിക്കും. റെയിൽവേ ജീവനക്കാരൻെറ കോവിഡ്; വിവാദം മുറുകുന്നു വാണിമേൽ: കൊക്രി സ്വദേശി റെയിൽവേ ജീവനക്കാരൻെറ കോവിഡിനെ ചൊല്ലി വിവാദം. ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചെന്ന രീതിയിൽ ആരോഗ്യവകുപ്പ് സമ്പർക്ക പട്ടിക അടക്കം തയാറാക്കിയതിനെ ചൊല്ലിയാണ് വിവാദം. നിരീക്ഷണത്തിലുള്ള കൊക്രി സ്വദേശിയും ആരോഗ്യവകുപ്പ് അധികാരികളും തമ്മിലാണ് അഭിപ്രായ ഭിന്നത ഉടലെടുത്തത്. ജീവനക്കാരനുമായി അടുത്ത് ഇടപഴകിയവരുടെ പരിശോധന റിപ്പോർട്ട് ഞായറാഴ്ച പുറത്തുവന്നപ്പോൾ നെഗറ്റിവായി. കോവിഡ് ഉണ്ടെന്ന് പ്രചരിപ്പിക്കപ്പെട്ട കൊക്രി സ്വദേശിക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. സമ്പർക്ക പട്ടികയിലുളള 15 പേരുടെയും നാദാപുരത്തെ ക്ലിനിക്കിലെ ഡോക്ടറുടെയും ജീവനക്കാരുടെയും സ്രവ പരിശോധനാഫലവും പുറത്തുവന്നിട്ടുണ്ട്. ആദ്യഘട്ടത്തിൽ പരിശോധനക്കയച്ച അടുത്ത സമ്പർക്കത്തിലുള്ള മുഴുവൻ പേരുടെയും ഫലം നെഗറ്റിവാണ്. നാലുദിവസം മുമ്പാണ് റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ കൂടിയായ റെയിൽവേ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതായി വാർത്ത പുറത്ത് വന്നത്. അതിൻെറ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് അധിക്യതർ സമ്പർക്ക പട്ടിക അടക്കം തയാറാക്കിയിരുന്നു. അദ്ദേഹത്തിൻെറ ഭാര്യ തൊഴിലുറപ്പ് ജോലിയിൽ പങ്കെടുത്തതിൻെറ പേരിൽ പ്രദേശത്തെ 40 ഓളം പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാൽ, തനിക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായുളള വാർത്തയെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് കർണാടകയിലെ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള റെയിൽവേ ജീവനക്കാരൻ വിശദീകരിക്കുന്നത്. 14 ദിവസം നാട്ടിൽ ഹോം ക്വാറൻറീനിൽ കഴിഞ്ഞതിനുള്ള സർട്ടിഫിക്കറ്റുണ്ട്. രണ്ടു ദിവസങ്ങളിലായി കണ്ണൂരിലെ സൈനിക കാൻറീനിലും നാദാപുരത്തെ സ്വകാര്യ ആശുപത്രിയിലും സന്ദർശനം നടത്തിയിട്ടുണ്ട്. തുടർന്ന് ജോലി സ്ഥലമായ കർണാടകയിൽ എത്തി നിരീക്ഷണത്തിൽ കഴിയുകയാണ്. കോവിഡ് രോഗമില്ലാതെ തന്നെ കോവിഡ് രോഗിയായി സ്ഥിരീകരിച്ചതിൽ പ്രയാസമുണ്ടെന്ന് ജീവനക്കാരൻ പറഞ്ഞു. എന്നാൽ, കൊക്രി സ്വദേശി തന്നെയാണ് കോവിഡ് പോസിറ്റിവായെന്ന വിവരം കർണാടകയിൽനിന്നും നാട്ടുകാരെ വിളിച്ച് പറഞ്ഞതെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ഇദ്ദേഹം നൽകിയ സമ്പർക്ക പട്ടികയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 28 ദിവസം ക്വാറൻറീനിൽ കഴിയണമെന്ന നിർദേശം അദ്ദേഹം ലംഘിച്ചാണ് സൈനിക കാൻറീനിലും ഭൂമിവാതുക്കൽ അങ്ങാടിയിലും എത്തിയതെന്നും ഇക്കാര്യത്തിൽ ജാഗ്രത കാണിക്കുക മാത്രമാണ് ആരോഗ്യവകുപ്പ് ചെയ്തതെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story