Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 1:37 AM IST Updated On
date_range 6 July 2020 1:37 AM ISTഞായറാഴ്ചയിലെ മത്സ്യബന്ധനത്തെച്ചൊല്ലി തർക്കം: ചാലിയത്ത് സംഘർഷം, ലാത്തിച്ചാർജ്
text_fieldsbookmark_border
ചാലിയം: കോവിഡ് സമൂഹവ്യാപന ഭീതി കാരണം ഞായറാഴ്ചയിെല മത്സ്യബന്ധനത്തിന് സ്വയം നിരോധനമേർപ്പെടുത്തിയ തൊഴിലാളി തീരുമാനം വകവെക്കാതെ ചിലർ കടലിൽ പോകാനൊരുങ്ങിയത് ചാലിയം മത്സ്യകേന്ദ്രത്തിൽ സംഘർഷത്തിനിടയാക്കി. കടലിൽ പോകുന്നവർക്ക് സംരക്ഷണമേകാനെത്തിയ വൻ പൊലീസ് വ്യൂഹം പ്രതിഷേധക്കാരെ തടയാനും പിരിച്ചുവിടാനുമായി ലാത്തിച്ചാർജ് നടത്തി. പൊലീസിൻെറ അടിയേറ്റും ഓടുന്നതിനിടയിലും ഡസനിലേറെ പേർക്ക് പരിക്കേറ്റു. ലാത്തിയടിയേറ്റ ആറുപേർക്ക് കോഴിക്കോട് ബീച്ചാശുപത്രിയിൽ ചികിത്സ നൽകി. തൈക്കടപ്പുറത്ത് സിദ്ദീഖ് (45), കൈതവളപ്പിൽ സലിം (30), കെ.വി. ജൈസൽ (38), വടക്കകത്ത് അലിമോൻ (35), ഷാഫി ചെറിയകത്ത് (48), തൈകടപ്പുറത്ത് സൈതലവി (30) എന്നിവർക്കാണ് പരിക്കേറ്റത്. മത്സ്യ കേന്ദ്രത്തിൽ നിയന്ത്രണം കടുപ്പിക്കാൻ പഞ്ചായത്ത് പ്രസിഡൻറിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. ഈ യോഗത്തിൽ മതിയായ പ്രാതിനിധ്യം നൽകിയില്ലെന്നാരോപിച്ച് മത്സ്യ ബന്ധനം നടത്തുന്നവർ പ്രത്യേകം യോഗം ചേർന്ന് 'കടക്കോടി'ക്ക് (കടൽകോടതി) രൂപം നൽകി. ഞായറാഴ്ചകളിൽ അപരിചിതരായ ഒട്ടേറെയാളുകൾ മത്സ്യകേന്ദ്രത്തിൽ വരുന്നതിനാൽ രോഗഭീതിയുണ്ടെന്നും അതിനാൽ പതിവായ അവധിദിനമായ വെളളിയാഴ്ചക്കുപുറമെ ഞായർ കൂടി കടപ്പുറത്തിന് അവധിയാക്കാമെന്നും കടക്കോടി തീരുമാനിച്ചു. മറ്റു പ്രദേശക്കാരെകൂടി ബാധിക്കുന്ന തരത്തിൽ ഇങ്ങനെയൊരു തീരുമാനം എടുക്കാൻ തൊഴിലാളികൾക്കവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി വിപണന - ലേലങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഇടനിലക്കാർ അവധി അംഗീകരിച്ചില്ല. കടലിൽ പോകാൻ തയാറുള്ളവർക്കും മാറാടിനും പരപ്പനങ്ങാടിക്കുമിടയിൽ ചാലിയത്ത് മീനുമായെത്തുന്നവർക്കും ഇവർ സംരക്ഷണം വാഗ്ദാനം ചെയ്തു. ചാലിയത്തെ ബഹുഭൂരിപക്ഷം തൊഴിലാളികളും എതിർപ്പുമായി രംഗത്തുള്ളതിനാൽ ഞായറാഴ്ച പുലർച്ചെ മുതൽ ജലപീരങ്കിയടക്കം വൻ സന്നാഹത്തോടെ നിരവധി വണ്ടി പൊലീസ് മത്സ്യകേന്ദ്രത്തിൽ നിലയുറപ്പിച്ചു. പ്രതിഷേധവുമായി തടിച്ചുകൂടിയവരോട് പിരിഞ്ഞു പോകാൻ പലവട്ടം പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഉറച്ചുനിന്നതോടെ ലാത്തിവീശി ഓടിക്കുകയായിരുന്നു. ഇതിനിടെ പലർക്കും പൊതിരെ തല്ല് കിട്ടി. ചിതറിയോടിയവരെ പൊലീസ് പിന്തുടർന്നെങ്കിലും തിരിച്ചാക്രമണമോ പ്രകോപനമോ കാണിക്കാതെ അടിയേറ്റവരടക്കം മുദ്രാവാക്യങ്ങൾ മുടക്കി സമാധാനപരമായി പ്രതിഷേധിച്ചു. കൂടുതൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തഹസിൽദാർ എ.എം. പ്രേംലാൽ, അസി. കമീഷണർ സൗത്ത് എം.ജെ. ബാബു, സി.ഐമാരായ കെ.കെ. വിനോദൻ, ടി.എൻ. സുരേഷ് കുമാർ, എം.കെ. സന്തോഷ് കുമാർ, എസ്.ഐമാരായ പി. പ്രദീപ്കുമാർ, കെ. മുരളീധരൻ, വി. ആലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. സംഭവത്തിൽ കണ്ടാലറിയുന്ന നൂറിലേറെ പേരെ പ്രതിചേർത്ത് പകർച്ചവ്യാധി നിയന്ത്രണ ചട്ടപ്രകാരം കേസെടുത്തതായി ബേപ്പൂർ പൊലീസ് പറഞ്ഞു. Photo: Sun_Chaliyam25.jpg പടം.. ചാലിയം മത്സ്യകേന്ദ്രത്തിൽ ഞായറാഴ്ചയിലെ മീൻപിടിത്തം തടയാനെത്തിയ മത്സ്യത്തൊഴിലാളികളെ പൊലീസ് അടിച്ചോടിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story