Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 1:31 AM IST Updated On
date_range 6 July 2020 1:31 AM ISTഇരിക്കൂറിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു
text_fieldsbookmark_border
ഇരിക്കൂർ: ദശാബ്ദങ്ങളായി ഇരിക്കൂർ ടൗൺ അനുഭവിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരത്തിന് നിർദേശം. അനധികൃത പാർക്കിങ്ങിനെതിരെ നടപടിയുമായി പൊലീസ് രംഗത്ത്. ഗതാഗത പരിഷ്കരണം ഇന്നുമുതൽ നടപ്പിൽവരും. ദീർഘകാലമായി നാട്ടുകാരുടെയും വ്യാപാരികളുടെയും നിരവധി സംഘടനകളുടെയും മുറവിളിക്കാണ് ഇപ്പോൾ പരിഹാരമാകുന്നത്. ഇരിക്കൂർ പാലം സെൻട്രൽ ജങ്ഷൻ മുതൽ ബസ്സ്റ്റാൻഡ് വരെയുള്ള പ്രദേശങ്ങളിലെ അനധികൃത പാർക്കിങ്ങുകൾക്കാണ് ഇന്നുമുതൽ നിരോധനമേർപ്പെടുത്തിയത്. പരിയാരം, മംഗലാപുരം, അഞ്ചരക്കണ്ടി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികൾ, കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് മേഖലകളിലെ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിലേക്കും കുതിച്ചുപായുന്ന ആംബുലൻസുകളടക്കമുള്ള വാഹനങ്ങളും മട്ടന്നൂരിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുമുള്ള വാഹനങ്ങൾ പലപ്പോഴും ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുന്നത് പതിവുകാഴ്ചയാണ്. ഇരിക്കൂർ പഞ്ചായത്ത് ഭരണാധികാരികളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഗതാഗത പരിഷ്കരണ നടപടികൾ തീരുമാനിച്ചത്. ഇതുപ്രകാരം റഹ്മാനിയ ദർസ് മാനേജിങ് കമ്മിറ്റി ഓഫിസു മുതൽ കുളങ്ങരപള്ളിവരെയുള്ള 400 മീറ്റർ ദൂരം റെഡ് സോണായി തരം തിരിച്ചു. ഇവിടെ ഒരുവിധ പാർക്കിങ്ങും അനുവദിക്കുന്നതല്ല. ഈ ഭാഗങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി വരുന്നവരുടെ നാലു ചക്രവാഹനങ്ങൾ ടൗൺ ടാക്സി സ്റ്റാൻഡിനു പരിസരത്തെ മഹല്ല് കമ്മിറ്റിയുടെ ഗ്രൗണ്ടിലും ഇരുചക്രവാഹനങ്ങൾ അറഫ സ്റ്റോറിനു സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്തും, വണ്ടിത്താവളം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തും താൽക്കാലികമായി പാർക്ക് ചെയ്യേണ്ടതാണ്. വണ്ടിത്താവളം ടാക്സി സ്റ്റാൻഡ് വഴി വരുന്ന വാഹനങ്ങൾക്ക് ഓട്ടോ സ്റ്റാൻഡിലേക്ക് വൺവേ ഏർപ്പെടുത്തി. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ആലോചനായോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. അനസ് അധ്യക്ഷത വഹിച്ചു. സബ് ഇൻസ്െപക്ടർ കെ.പി.എ. ഹരി, സി.കെ. മുഹമ്മദ്, സി. മനോഹരൻ, പി.കെ. ശംസുദ്ദീൻ, കെ.പി.അബ്ദുൽ അസീസ് മാസ്റ്റർ, കെ. അസൈനാർ, പി. മുനീറുദ്ദീൻ, കെ.ഇ.പി. ബഷീർ, സി.സി. ഷാജഹാൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ.യു. ഇബ്രാഹീം സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story