Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 1:33 AM IST Updated On
date_range 5 July 2020 1:33 AM ISTചെങ്ങോടുമല ഖനനത്തിനെതിരെ മുഖ്യമന്ത്രിക്ക് കത്തെഴുതി സാഹിത്യകാരന്മാർ
text_fieldsbookmark_border
പേരാമ്പ്ര: ജൈവവൈവിധ്യ സമ്പന്നമായ ചെങ്ങോടുമലയിൽ കരിങ്കൽ ഖനനം നടത്താനുള്ള നീക്കത്തിനെതിരെ പ്രമുഖ സാഹിത്യകാരന്മാർ മുഖ്യമന്ത്രിക്ക് കത്തയച്ചു. എം.ജി.എസ്. നാരായണൻ, സച്ചിദാനന്ദൻ, കെ.ജി. ശങ്കരപ്പിള്ള, ടി.ഡി. രാമകൃഷ്ണൻ, യു.കെ. കുമാരൻ, അംബികാസുതൻ മാങ്ങാട്, ടി.പി. രാജീവൻ, വി.ആർ. സുധീഷ്, ഒ.പി. സുരേഷ്, വീരാൻകുട്ടി, എസ്. ജോസഫ്, പി.കെ. പാറക്കടവ് തുടങ്ങിയവരാണ് കത്തെഴുതിയത്. ജൂലൈ ഏഴിന്, കരിങ്കൽ ഖനനത്തിന് പാരിസ്ഥിതികാനുമതിക്കുള്ള അപേക്ഷ സംസ്ഥാന പാരിസ്ഥിതികാഘാത നിർണയ സമിതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഇവർ കത്തെഴുതിയത്. 'ചെങ്ങോടുമലയിൽ കരിങ്കൽ ഖനനത്തിനു സംസ്ഥാന സർക്കർ അനുമതി നൽകാൻ പോകുന്നു എന്ന വാർത്ത അങ്ങേയറ്റം ദുഃഖത്തോടെയും ഞെട്ടലോടെയുമാണ് ഞങ്ങൾ അറിഞ്ഞത്. തുടർച്ചയായ പ്രളയത്തിൻെറയും ഉരുൾപൊട്ടലിൻെറയും വരൾച്ചയുടേയും ദുരന്താനുഭവങ്ങൾ പരിസ്ഥിതി സംരക്ഷണത്തിൻെറയും പ്രകൃതിപരിപാലനത്തിൻെറയും ആവശ്യകതയും പാഠങ്ങളുമാണ് എല്ലാ കേരളീയരെയും പഠിപ്പിച്ചതും ഓർമപ്പെടുത്തിയതും. ഇങ്ങനെ ഭീതിദമായ ഒരു ഭൂതകാലം തൊട്ടുപിന്നിൽ നിൽക്കുമ്പോഴും ചെങ്ങോടുമലയെ പോലെ അപൂർവയിനം സസ്യങ്ങളാലും വംശനാശം നേരിടുന്ന മറ്റ് ജീവജാലങ്ങളാലും, പ്രകൃതി അനുഗ്രഹിച്ച ഒരു മല സ്വകാര്യ വ്യക്തികളുടെ ധനലാഭത്തിനുവേണ്ടി തകർത്തില്ലാതാക്കുക എന്നത് എല്ലാ അർഥത്തിലും പ്രതിഷേധാർഹമാണ്. ഈ മല ഇല്ലാതായാൽ അതോടൊപ്പം നശിക്കുന്നത് ഇവിടുത്തെ പ്രകൃതി മാത്രമായിരിക്കില്ല, ഈ മലയെ ആശ്രയിച്ച് ജീവിക്കുന്ന കരിമ്പാല വിഭാഗം പോലുള്ള ആദിവാസി ഗോത്രങ്ങളും അതിനുചുറ്റും കാർഷികവൃത്തി ചെയ്തു ജീവിക്കുന്ന മറ്റു മനുഷ്യരുമായിരിക്കും. പാരിസ്ഥിതികാനുമതി നൽകുന്ന കാര്യം നേരത്തെ പഠിച്ച ശാസ്ത്രീയ സമിതികളെല്ലാം ഖനനം പാടില്ല എന്ന നിഗമനത്തിലെത്തിയതും അതുകൊണ്ടാണ്. ഇത്തരം പഠനങ്ങളെല്ലാം മറികടന്നാണ് അനുമതി നൽകാൻ പോകുന്നത് എന്ന കാര്യം ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. അതും, കൃഷിയുടേയും പ്രകൃതിസംരക്ഷണത്തിൻെറയും അനിവാര്യത തിരിച്ചറിഞ്ഞ ഒരു സർക്കാർ സംസ്ഥാനം ഭരിക്കുമ്പോൾ. അതുകൊണ്ട് ചെങ്ങോടുമല പാറ ഖനനത്തിന് അനുമതി നൽകാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണമെന്നും വരും തലമുറക്കുവേണ്ടി അത് സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഞങ്ങൾ അഭ്യർഥിക്കുന്നു' -ഇതാണ് കത്തിലെ ഉള്ളടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story