Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:51 AM IST Updated On
date_range 13 Aug 2022 12:51 AM ISTകരിപ്പൂർ ഉപദേശക സമിതി യോഗം: എൻ.ഒ.സി, ബസ് സർവിസ് വിഷയങ്ങൾ ചർച്ച ചെയ്യും
text_fieldsbookmark_border
കരിപ്പൂർ: ആഗസ്റ്റ് 17ന് കോഴിക്കോട് വിമാനത്താവളത്തിൽ ചേരുന്ന ഉപദേശക സമിതി യോഗത്തിൽ കൊണ്ടോട്ടി നഗരസഭയിൽ കെട്ടിട നിർമാണത്തിന് വിമാനത്താവള അതോറിറ്റിയുടെ നിരാക്ഷേപ പത്രം (എൻ.ഒ.സി) നിർബന്ധമാക്കിയത് ചർച്ച ചെയ്യും. നഗരസഭ പരിധിയിലെ കെട്ടിട നിർമാണത്തിന് എൻ.ഒ.സി നിർബന്ധമാക്കിയതിനെതിരെ വ്യാപക പരാതികളുണ്ട്. നഗരസഭയുടെ തനത് വരുമാനസമ്പാദനത്തിനും ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉപദേശക സമിതി ചെയർമാൻ കൂടിയായ അബ്ദുസ്സമദ് സമദാനി എം.പിക്ക് നഗരസഭ നിവേദനം നൽകിയിരുന്നു. യാത്രക്കാർക്ക് കരിപ്പൂരിലേക്ക് ഗതാഗത സൗകര്യം ഏർപ്പെടുത്തുന്ന വിഷയവും അജണ്ടയിൽ ഉൾപ്പെട്ടിട്ടുണ്ട്. കോവിഡിന് മുമ്പ് കാസർകോട്ടുനിന്ന് കെ.എസ്.ആർ.ടി.സി ബസ് കരിപ്പൂരിലേക്ക് സർവിസ് നടത്തിയിരുന്നു. കോഴിക്കോട്-പാലക്കാട് റൂട്ടിലെ ഒരു ബസും കരിപ്പൂർ വഴിയായിരുന്നു സർവിസ് നടത്തിയിരുന്നത്. കോവിഡിന് ശേഷം മറ്റ് സർവിസുകളെല്ലാം കെ.എസ്.ആർ.ടി.സി പുനരാരംഭിച്ചെങ്കിലും കരിപ്പൂരിനെ പരിഗണിച്ചിട്ടില്ല. കരിപ്പൂരിലേക്ക് കൂടുതൽ കെ.എസ്.ആർ.ടി.സി സർവിസ് ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്. ജനുവരി 24ന് ഓൺലൈനിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങളുടെ അവലോകനവും യോഗത്തിൽ നടക്കും. കരിപ്പൂരിൽനിന്ന് ഡൽഹി ഉൾപ്പെടെ കൂടുതൽ നഗരങ്ങളിലേക്ക് സർവിസ് ആരംഭിക്കണമെന്നാണ് ആവശ്യം. ഭൂമി ഏറ്റെടുക്കൽ, കാർ പാർക്കിങ്, മൾട്ടി ലെവൽ കണക്ടിവിറ്റി, റോഡ് കണക്ടിവിറ്റി മെച്ചപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യും. രാവിലെ പത്തിന് അബ്ദുസ്സമദ് സമദാനിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എം.പിമാർ, എം.എൽ.എമാർ, തദ്ദേശസ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story