Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:51 AM IST Updated On
date_range 12 Aug 2022 12:51 AM ISTവജ്ര ജൂബിലി: ഓർമത്തിരയുടെ നിറചിരി പൊതിഞ്ഞ് കേരളവർമ്മ
text_fieldsbookmark_border
വജ്ര ജൂബിലി: ഓർമത്തിരയുടെ നിറചിരി പൊതിഞ്ഞ് കേരളവർമ തൃശൂർ: ആഹ്ലാദത്തിരയിലായിരുന്നു ശ്രീ കേരളവർമ കോളജ്. പൂത്തുനിന്നത് സൗഹൃദങ്ങളുടെ നിറചിരികൾ. ഒരൊറ്റ ദിവസം കാമ്പസിൽ നിറഞ്ഞത് ഏഴര പതിറ്റാണ്ടിന്‍റെ ഓർമകളുടെ തിരതല്ലലായിരുന്നു. രാവിലെ മുതൽ ഒറ്റക്കും തെറ്റക്കുമായി ആളുകളെത്തിത്തുടങ്ങി. പല പ്രായക്കാർ, പല തരക്കാർ. തിരഞ്ഞത് പഴയ സൗഹൃദക്കൂട്ടങ്ങളെ. കണ്ടുമുട്ടിയവർ കെട്ടിപ്പിടിച്ചു, പൊട്ടിച്ചിരിച്ചു, സൗഹൃദങ്ങളുടെ പഴങ്കഥകളുടെ കെട്ടഴിച്ചു. കേരളവർമയുടെ വൃക്ഷത്തറകൾ നിറഞ്ഞു. ക്ലാസ്മുറികളിൽ വീണ്ടും ആൾപെരുക്കം. രാവിലെ ഉദ്ഘാടനച്ചടങ്ങിന് ഓഡിറ്റോറിയം നിറഞ്ഞിരുന്നു. പുറത്തും കസേരയിട്ടാണ് ചടങ്ങ് കണ്ടത്. അധ്യാപികകൂടിയായിരുന്ന ഡോ. ആർ. ബിന്ദു എഴുതിയ അവതരണ ഗാനത്തോടെയായിരുന്നു ഉദ്ഘാടനച്ചടങ്ങ് തുടങ്ങിയത്. കൊച്ചിയിൽ താമസിക്കുന്ന ആദ്യ ബാച്ച് വിദ്യാർഥി വി. കരുണാകരനും ചടങ്ങിനെത്തിയിരുന്നു. ഉദ്ഘാടനം ചെയ്യാമെന്നേറ്റ പൂർവ വിദ്യാർഥി മന്ത്രി രാധാകൃഷ്ണന്‍റെ സാന്നിധ്യമുണ്ടായിരുന്നില്ല. മറ്റൊരു ദിവസം എത്താമെന്നാണ് ഉറപ്പ്. മന്ത്രി കെ. രാജനും പി. ബാലചന്ദ്രനും ശ്രദ്ധേയ സാന്നിധ്യമായി. മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ എത്തിയിരുന്നു. ഉദ്ഘാടനച്ചടങ്ങിനു ശേഷം ഉച്ചക്ക് 'ഇന്ത്യയുടെ സാംസ്കാരിക ബഹുസ്വരതയും വെല്ലുവിളികളും' എന്ന സെമിനാറിൽ സാഹിത്യ അക്കാദമി പ്രസിഡന്‍റ് ഡോ. കെ. സച്ചിദാനന്ദൻ വിഷയം അവതരിപ്പിച്ചു. ഡോ. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. ബിലു സി. നാരായണൻ, അപർണ സന്തോഷ് എന്നിവർ സംസാരിച്ചു. ഡോ. ഐശ്വര്യ എസ്. ബാബു സ്വാഗതവും വി.എസ്. ഗോകുൽ നന്ദിയും പറഞ്ഞു. തുടർന്ന് പൂർവ അധ്യാപക -അനധ്യാപക സംഗമം പഴയ കേരളവർമയുടെ നാൾ വഴികളിലൂടെയുള്ള യാത്രയായിരുന്നു. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story