Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 1:06 AM IST Updated On
date_range 11 Aug 2022 1:06 AM ISTനാട്ടുവൈദ‍്യന്‍റെ കൊലപാതകം: റിട്ട. എസ്.ഐ കോടതിയിൽ കീഴടങ്ങി
text_fieldsbookmark_border
നിലമ്പൂർ: മൈസൂരുവിലെ നാട്ടുവൈദ‍്യൻ ഷാബാ ശരീഫിന്‍റെ കൊലപാതകക്കേസിൽ പ്രതിയായ റിട്ട. എസ്.ഐ കോടതി മുമ്പാകെ കീഴടങ്ങി. കൊല്ലം പള്ളിമൺ സ്വദേശിയും വയനാട് കോളേരിയിൽ താമസക്കാരനുമായ സുന്ദരൻ സുകുമാരനാണ് തൊടുപുഴ മുട്ടം ജുഡീഷ‍്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ കീഴടങ്ങിയത്. ഇയാളെ നിലമ്പൂർ കോടതിയിൽകൂടി ഹാജരാക്കാൻ മുട്ടം പൊലീസിന് കൈമാറി. കേസിലെ മുഖ‍്യപ്രതി നിലമ്പൂർ മുക്കട്ടയിലെ കൈപ്പഞ്ചേരി ഷൈബിൻ അഷറഫ് അറസ്റ്റിലായതോടെയാണ് സുന്ദരൻ ഒളിവിൽ പോയത്. മുൻകൂർ ജാമ‍്യത്തിന് ശ്രമം നടത്തിയെങ്കിലും ജാമ‍്യാപേക്ഷ പരിഗണിക്കപ്പെട്ടില്ല. മൂന്നുമാസമായി പെൻഷൻപോലും അക്കൗണ്ടിൽനിന്ന് പിൻവലിച്ചിരുന്നില്ല. ഷൈബിന്‍റെ എല്ലാ ഇടപാടുകളിലും സഹായിയും നിയമോപദേശകനുമായിരുന്നു സുന്ദരനെന്ന് അറസ്റ്റിലായ മറ്റുപ്രതികൾ പൊലീസിന് മൊഴി നൽകിയിരുന്നു. കോൺസ്റ്റബിളായി വയനാട്ടിലെ വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്ത ഇയാൾ 2018 ൽ സബ് ഇൻസ്പെക്ടറായാണ് വിരമിച്ചത്. പ്രവാസി വ‍്യവസായികൂടിയായ ഷൈബിന്‍റെ സഹായിയും മാനേജറുമായിരുന്നു. സർവിസിലിരിക്കെതന്നെ അവധിയെടുത്ത് ഷൈബിന്‍റെ മാനേജറായി ജോലി ചെയ്തിരുന്നു. കേസിലെ മിക്ക പ്രതികളും പിടിയിലായിട്ടും ഇയാളുടെ അറസ്റ്റ് വൈകുന്നത് ആക്ഷേപത്തിനിടയാക്കിയിരുന്നു. അന്വേഷണം ഊർജിതമാക്കിയതോടെയാണ് കീഴടങ്ങിയത്. കസ്റ്റഡിയിൽ വാങ്ങി ചോദ‍്യം ചെയ്യും. അഡീഷനൽ കുറ്റപത്രവും സമർപ്പിക്കും. ഷാബാ ശരീഫ് വധവുമായി ബന്ധപ്പെട്ട് പൊലീസ് 3177 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 15 പ്രതികളുള്ള കേസിൽ 12 പേർ അറസ്റ്റിലാവുകയും സുന്ദരൻ ഉൾപ്പെടെ മൂന്നുപേർ ഒളിവിലുമായിരുന്നു. സുന്ദരൻ കീഴടങ്ങിയതോടെ 13 പേർ അറസ്റ്റിലായി. നിലമ്പൂർ സ്വദേശികളായ രണ്ടുപേരെകൂടി കിട്ടാനുണ്ട്. മുഴുവൻ പ്രതികളും റിമാൻഡിലാണ്. Nbr Photo-5 Prathi സുന്ദരൻ സുകുമാരൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
