Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 1:27 AM IST Updated On
date_range 8 Aug 2022 1:27 AM ISTആസാദി സാറ്റ് കുതിച്ചു; ചേരിയത്തെ മിടുക്കികളുടെ കൈയൊപ്പുമായി
text_fieldsbookmark_border
മങ്കട: മലപ്പുറത്തെ 10 മിടുക്കികളുടെ കൈയൊപ്പ് ചാർത്തിയാണ് ഞായറാഴ്ച 'ആസാദി സാറ്റ്' ബഹിരാകാശത്തേക്ക് കുതിച്ചത്. അപ്രതീക്ഷിതമായി കൈവന്ന വാനോളംപോന്ന പെരുമയിൽ അത്ഭുതംകൂറി നിൽക്കുകയാണ് മങ്കട ചേരിയം ഗ്രാമവും വിദ്യാർഥികളും. രാജ്യത്തിന്‍റെ 75ാം സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായാണ് ഐ.എസ്.ആർ.ഒ ആസാദി സാറ്റ് ബഹിരാകാശത്തേക്കയക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ 75 സ്കൂളുകളിലെ 750 പെൺകുട്ടികൾ തയാറാക്കിയ കുഞ്ഞൻ ഉപഗ്രഹം ഈ സാറ്റലൈറ്റിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്. ഉപഗ്രഹത്തിന്‍റെ താപവും ആർദ്രതയും നിയന്ത്രിക്കുന്ന പ്രവർത്തനമാണ് ചിപ് പ്രോഗ്രാമിൽ ചെയ്തിരുന്നത്. ഈ ഉദ്യമത്തിന് കേരളത്തിൽനിന്ന് അപൂർവ അവസരം കൈവന്ന വിദ്യാലയമാണ് മങ്കട ചേരിയം ഗവ. ഹൈസ്കൂൾ. മാർച്ച് മാസത്തിലാണ് ചെന്നൈ ആസ്ഥാനമായ സ്പേസ് കിഡ്സ് എന്ന സ്ഥാപനത്തിൽനിന്ന് പദ്ധതി സംബന്ധിച്ച് ഇ-മെയിൽ ലഭിക്കുന്നത്. തുടർന്ന് പ്രധാനാധ്യാപകൻ പി. അൻവർ ബഷീറിന്‍റെ നേതൃത്വത്തിൽ പദ്ധതിയിൽ പങ്കെടുക്കാൻ നടപടി പൂർത്തിയാക്കി. ഉപഗ്രഹ പ്രവർത്തനവുമായി ബന്ധപ്പെട്ട ചിപ് പ്രോഗ്രാം ചെയ്യുന്ന ജോലിയാണ് പത്തംഗ സംഘത്തിന് ലഭിച്ചത്. അധ്യാപികയായ നമിത പ്രകാശിന്‍റെ നേതൃത്വത്തിൽ ഓൺലൈൻ വഴി ഐ.എസ്.ആർ.ഒയിലെ വിദഗ്‌ധരുടെ നിർദേശാനുസരണം ചിപ് പ്രോഗ്രാമിങ് പൂർത്തിയാക്കി 17ന് തിരിച്ചയച്ചു. ഒമ്പത്, 10 ക്ലാസുകളിലെ വിദ്യാർഥിനികളായ പി. ഹന, കെ. അർഷ, കെ. നുസ്‌ല, സി.പി. അൻഷ, കെ. നിഹ, കെ. ഫഹ്‌മിയ, എ. നിത, സി. നജ ഫാത്തിമ, കെ. നിഹ, കെ. ദിയ ഫാത്തിമ എന്നിവരാണ് പത്തംഗ വിദ്യാർഥിക്കൂട്ടം. സംസ്ഥാനത്തിന്‍റെ അഭിമാനമായി മാറിയ കുട്ടികൾക്കും വഴികാട്ടികളായ പ്രധാനാധ്യാപകനും അധ്യാപികക്കും ഫേസ്ബുക്കിലൂടെ മന്ത്രി വി. ശിവൻകുട്ടി അഭിനന്ദനം അറിയിച്ചിരുന്നു. ഉപഗ്രഹ വിക്ഷേപണം വീക്ഷിക്കാൻ സ്കൂളിൽ സൗകര്യം ഒരുക്കിയിരുന്നു. mpg mlp cheriyam school 'ആസാദി സാറ്റ്' വിക്ഷേപണവുമായി ബന്ധപ്പെട്ട് ചിപ് പ്രോഗ്രാമിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർഥിനികൾ mpg mlp cheriyam school 02 'ആസാദി സാറ്റ്' വിക്ഷേപണം വീക്ഷിക്കുന്ന ചേരിയം ഗവ. ഹൈസ്കൂൾ വിദ്യാർഥിനികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story