Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:39 AM IST Updated On
date_range 4 Aug 2022 1:39 AM ISTഹയർ സെക്കൻഡറി കോഴ്സെന്ന സ്വപ്നം ബാക്കിയാക്കി അബ്ബാസലി യാത്രയായി
text_fieldsbookmark_border
വളാഞ്ചേരി: ഹയർ സെക്കൻഡറി കോഴ്സ് പൂർത്തിയാക്കുക എന്ന സ്വപ്നം ബാക്കിയാക്കി അബ്ബാസലി യാത്രയായി. അപ്രതീക്ഷിതമായിരുന്നു ഭിന്നശേഷിക്കാരനായ അബ്ബാസലി കരേക്കാടിന്‍റെ (34) മരണം. എല്ല് നുറുങ്ങുന്ന രോഗാവസ്ഥക്കിടയിലും കൈവിട്ടുപോയ വിദ്യാഭ്യാസമെന്ന സ്വപ്നത്തെ പത്താംതരം തുല്യത പരീക്ഷ വിജയത്തിലൂടെ അബ്ബാസലി കരേക്കാട് തിരിച്ചുപിടിച്ചിരുന്നു. പ്രതിസന്ധികളിൽപെട്ട് മനസ്സ് തളർന്ന് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടവർക്ക് പ്രചോദനം നൽകാൻ വേണ്ടികൂടിയായിരുന്നു പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് അബ്ബാസലി പരീക്ഷ എഴുതിയത്. ലോക്കോമോട്ടോർ ഡിസ്എബിലിറ്റി, മസ്കുലാർ ഡിസ്ട്രോഫി എന്നീ ഭിന്നശേഷികളെ അതിജീവിച്ചാണ് തുടർപഠനത്തിന് ഇറങ്ങിയത്. സാക്ഷരത മിഷൻ നടത്തുന്ന നാലാംതരം തുല്യത ക്ലാസ് 2014ലും ഏഴാംതരം തുല്യത പരീക്ഷ 2017ലും പത്താം തരം 2021ലും വിജയകരമായി പൂർത്തീകരിച്ച ശേഷമാണ് ഹയർ സെക്കൻഡറി തുല്യത കോഴ്സിന് ചേർന്നത്. ഒന്നാം വർഷ ക്ലാസ് ആരംഭിക്കാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. സമൂഹ മാധ്യമങ്ങൾ വഴി വലിയൊരു സൗഹൃദ വലയം ഉണ്ടായിരുന്നു. ഡിഫറന്റ്ലി ഏബ്ൾഡ് പീപ്ൾ (ഡി.എ.പി.എൽ) എന്ന സംഘടനയുടെ ചുമതല വഹിച്ചിരുന്നു. മുന്നേറ്റം എന്ന പേരിൽ ഭിന്നശേഷിക്കാരുടെ സംഗമം നടത്താൻ അബ്ബാസലി മുൻനിരയിലുണ്ടായിരുന്നു. ഒരോ മുന്നേറ്റത്തിലും പ്രോത്സാഹനം നൽകിയും യാത്ര അടക്കമുള്ള കാര്യങ്ങൾക്കും സഹായവുമായി നിരവധി സുഹൃത്തുക്കളുണ്ടായിരുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ഡോ. എൻ.കെ. മുനീർ, പ്രഫ. ആബിദ് ഹുസൈൻ എം.എൽ.എ തങ്ങൾ തുടങ്ങിയ പ്രമുഖരുമായി അബ്ബാസലിക്ക് സൗഹൃദമുണ്ടായിരുന്നു. അബ്ബാസലിയുടെ സംവിധാനത്തിൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ച് 'പാണക്കാട്ടെ അസർ മുല്ല', 'ഇ.ടിയാണെന്‍റെ പൂമരം' എന്നീ ഗാനങ്ങളും പുറത്തിറക്കിയിട്ടുണ്ട്. കരേക്കാട് നോർത്തിൽ ജനസേവകേന്ദ്രം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story