Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:07 AM IST Updated On
date_range 4 Aug 2022 1:07 AM ISTകരിപ്പൂർ വിമാന അപകടം: നഷ്ടപരിഹാര വിതരണം പൂർത്തിയായി
text_fieldsbookmark_border
188 പേർക്കും പണം നൽകി, ഇനി കിട്ടാനുള്ളത് രണ്ട് പേർക്കുമാത്രം അബ്ദുൽ റഊഫ് മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തിൽ പരിക്കേറ്റവർക്കും മരിച്ചവരുടെ ആശ്രിതർക്കും നഷ്ടപരിഹാര വിതരണം പൂർത്തിയായി. പരിക്കേറ്റ രണ്ടുപേർക്ക് മാത്രമാണ് ഇനി തുക ലഭിക്കാനുള്ളത്. അപകടം നടന്ന് രണ്ട് വർഷത്തിനകംതന്നെ നഷ്ടപരിഹാരം കൈമാറാൻ സാധിച്ചു. പൈലറ്റും കോപൈലറ്റും ഉൾപ്പെടെ മരിച്ച 21 പേരുടെ ബന്ധുക്കൾക്ക് തുക നൽകി. നഷ്ടപരിഹാരമായി ലഭിച്ച തുകയിൽ തൃപ്തരാണെന്ന് യാത്രക്കാരും ആശ്രിതരും പറയുന്നു. പരിക്കേറ്റവരുടെ ചികിത്സ ചെലവും വിമാനക്കമ്പനിയാണ് വഹിച്ചത്. ദുബൈയിൽ ജോലി ചെയ്യുന്ന ഒരാൾക്കും മലപ്പുറം താനൂർ സ്വദേശിക്കും മാത്രമാണ് ഇനി പണം ലഭിക്കാനുള്ളത്. പരിക്കിന്‍റെ അവസ്ഥ, തുടർചികിത്സക്ക് വരുന്ന ചെലവ്, പരിക്ക് ജീവിതത്തിൽ ഉണ്ടാക്കിയ ആഘാതം, വരുമാനം എന്നിവ കണക്കാക്കിയാണ് നഷ്ടപരിഹാരം നിർണയിച്ചത്. നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാൻ എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്ട് നിരവധി തവണ അദാലത്ത് സംഘടിപ്പിച്ചിരുന്നു. ആശ്രിതർക്കും പരിക്കേറ്റവർക്കും ഓഫർ ലെറ്ററും നൽകി. തുടർന്നാണ് അന്തിമ തുക നിശ്ചയിച്ച് അക്കൗണ്ടിലേക്ക് കൈമാറിയത്. വിമാനത്തിൽ ക്രൂ ഉൾപ്പെടെ 190 പേരാണ് ഉണ്ടായിരുന്നത്. 18 പേർ അപകടദിവസവും മൂന്നുപേർ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. 169 പേർക്കാണ് പരിക്കേറ്റത്. 76 പേരുടേത് ഗുരുതര പരിക്കായിരുന്നു. അപകടത്തിൽപെട്ടവരിൽ 122 പേരാണ് വിമാനക്കമ്പനിയുമായി നേരിട്ട് ഇടപെട്ടത്. ബാക്കിയുള്ളവർ യു.എ.ഇ, അമേരിക്ക എന്നിവിടങ്ങളിലെ നിയമസ്ഥാപനം മുഖേനയാണ് നഷ്ടപരിഹാരത്തിന് സമീപിച്ചത്. ഈ രണ്ട് സ്ഥാപനത്തെയും സമീപിച്ചവർക്ക് മാത്രമാണ് തുക കിട്ടാനുള്ളത്. ഇന്ത്യയിലെ നിയമസ്ഥാപനങ്ങളും അഭിഭാഷകരും മുഖേന വിമാനക്കമ്പനിയെ സമീപിച്ചവർക്കും നഷ്ടപരിഹാരം ലഭിച്ചു. അതേസമയം, 2010 ലെ മംഗളൂരു വിമാനാപകടത്തിൽ മരിച്ച 158 പേരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം പൂർണമായി വിതരണം ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കേസുകൾ നടക്കുന്നുണ്ട്. പലർക്കും കുറഞ്ഞ തുകയാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story