Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:31 AM IST Updated On
date_range 25 Jun 2022 5:31 AM ISTമതിയായ ആഭ്യന്തര സർവിസുകളില്ല; കര പറ്റാതെ കരിപ്പൂർ
text_fieldsbookmark_border
കരിപ്പൂർ: കോവിഡ് പ്രതിസന്ധിയെ മറികടന്ന് വ്യോമയാന രംഗം തിരിച്ചുവരവിന്‍റെ പാതയിലാകുമ്പോഴും ആവശ്യത്തിന് ആഭ്യന്തര സർവിസുകളില്ലാത്തത് കോഴിക്കോട് വിമാനത്താവളത്തിന് തിരിച്ചടിയാകുന്നു. കോവിഡിന് മുമ്പ് സർവിസുകൾക്കായി ജനപ്രതിനിധികൾ അടക്കമുള്ളവർ ശ്രമം നടത്തിയെങ്കിലും മഹാമാരി തിരിച്ചടിയായി. ഷെഡ്യൂൾ സർവിസുകൾ എല്ലായിടത്തും പുനരാരംഭിച്ചെങ്കിലും മതിയായ ആഭ്യന്തര സർവിസില്ലാത്തത് കരിപ്പൂരിന് തിരിച്ചടിയാണ്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ഐ.ടി പാർക്കുകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും വളർച്ചക്കും കരിപ്പൂരിൽനിന്ന് കൂടുതൽ കണക്ടിവിറ്റി ആവശ്യമാണ്. ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിൽ ഏറ്റവും കുറഞ്ഞ ആഭ്യന്തര സർവിസുള്ളത് ഇവിടെയാണ്. ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് കേരളത്തിന് പുറത്തേക്കുള്ള സർവിസുകൾ. ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് 76 പേർക്ക് സഞ്ചരിക്കാവുന്ന ചെറു വിമാനത്തിലായിരുന്നു സർവിസ്. ബംഗളൂരുവിലേക്ക് മാത്രം 180 പേർക്ക് സഞ്ചരിക്കാവുന്ന എ 320 ഉപയോഗിച്ച് ഇൻഡിഗോ സർവിസ് നടത്തുന്നുണ്ട്. ആഴ്ചയിൽ ഏഴ് സർവിസുണ്ടായിരുന്നത് 11 ആയും വർധിപ്പിച്ചിട്ടുണ്ട്. ഇവ സ്ഥിരമാക്കുന്നതിനൊപ്പം വർധിപ്പിക്കുകയും വേണം. ബംഗളൂരുവിലേക്ക് ദിവസം മൂന്ന് സർവിസുകളെങ്കിലും കരിപ്പൂരിൽനിന്ന് നിർബന്ധമാണ്. കൂടാതെ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് സീറ്റ് കൂട്ടണം. മുംബൈയിലേക്ക് ആഴ്ചയിൽ 14ഉം ഡൽഹിയിലേക്ക് 11ഉം സർവിസുകളുള്ളതും വർധിപ്പിക്കണം. തിരുവനന്തപുരത്തേക്കാണ് ഇപ്പോൾ കരിപ്പൂരിൽനിന്ന് യാത്രപ്രശ്നം രൂക്ഷം. എയർഇന്ത്യ എക്സ്പ്രസിന്റെ ദോഹ, ബഹ്റൈൻ സർവിസുകളുടെ കണക്ഷൻ വിമാനമാണ് ഇപ്പോഴുള്ളത്. ഈ സർവിസ് അനുയോജ്യമായ സമയത്തല്ല. ഇതിന് പകരം കരിപ്പൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് രാവിലെയും തിരികെ രാത്രിയിലും സർവിസ് ആരംഭിക്കണമെന്നാണ് ആവശ്യം. അഗത്തി, ഗോവ, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് പുതുതായി സർവിസ് തുടങ്ങണമെന്നതും കാലങ്ങളായുള്ള ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story